അന്ന് ഫ്ലിന്റോഫും ഇന്നലെ ദുബൈയും ഞെട്ടിയത് ഒരേ ഭാവത്തിൽ, ഒരു വർഷത്തിൽ രണ്ട് മാസം മാത്രം ബാറ്റുചെയ്യുന്ന ധോണിക്ക് ആ നാല് പന്തുകൾ മതിയായിരുന്നു അത്ഭുതം കാണിക്കാൻ

‘ഡാരിൽ മിച്ചൽ 14 പന്തുകൾ നേരിട്ടു. അയാൾ ഒരു ഷോട്ട് പോലും മിഡിൽ ചെയ്തുവെന്ന് തോന്നുന്നില്ല. താൻ എന്തിനാണ് ബാറ്റിങ്ങിനിറങ്ങിയത് എന്ന് മിച്ചൽ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും…!”രവി ശാസ്ത്രി കമൻ്ററി ബോക്സിലൂടെ ഇപ്രകാരം പറയുമ്പോൾ മഹേന്ദ്രസിംഗ് ധോനി ഹാർദ്ദിക് പാണ്ഡ്യയ്ക്കെതിരെ തുടർച്ചയായ മൂന്നാമത്തെ സിക്സറും അടിച്ചുകഴിഞ്ഞിരുന്നു! ക്ലീൻ ഹിറ്ററായ ശിവം ദുബേയുടെ മുഖത്ത് പോലും ആദരവ് കലർന്ന അത്ഭുതം കാണാമായിരുന്നു.

ദുബേ ധോനിയെ നോക്കി ഒന്ന് ചിരിച്ചു. അയാൾ പറയാതെ പറയുകയായിരുന്നു-”എന്ത് ഹിറ്റിങ്ങാണ് മഹിഭായീ ഇത്. നിങ്ങൾക്ക് 43 വയസ്സ് പ്രായമുള്ളതല്ലേ? തല്ലിന് ഒരു മയമൊക്കെ വേണ്ടേ!?”അവിശ്വസനീയം എന്ന് ഇതിനെ വിശേഷിപ്പിച്ചാൽ അതൊരു അണ്ടർസ്റ്റേറ്റ്മെൻ്റ് ആയിപ്പോകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഡാരിൽ മിച്ചൽ പതറിയ അങ്കത്തട്ട്. ഒരു വർഷത്തിൽ രണ്ട് മാസം മാത്രം ബാറ്റ് തൊടുന്ന ധോനി അവിടെ പോരിനിറങ്ങുന്നു. അടുത്ത ഇന്ത്യൻ നായകൻ പോലും ആയേക്കാവുന്ന പാണ്ഡ്യ പന്തെറിയുന്നു.

എന്നിട്ടും പന്ത് തുടർച്ചയായി മൂന്ന് തവണ ഗാലറിയിൽ എത്തുന്നു! നിലയുറപ്പിക്കാൻ ഒരു പന്ത് പോലും ഇല്ലാത്ത സാഹചര്യത്തിൽ ഒരു മെഷീൻ പോലെ ഹിറ്റ് ചെയ്യുന്ന ധോനി!എൻ്റെ ഓർമ്മയിൽ ഒരു നീളൻമുടിക്കാരനുണ്ട്. 2006-ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് വാംഖഡേയിൽ നടന്നു. ആൻഡ്രൂ ഫ്ലിൻ്റോഫിൻ്റെ ഒരു ബൗൺസർ യുവ ബാറ്ററായിരുന്ന ധോനിയുടെ തലയിൽ ഇടിച്ചു! കളി കുറച്ചുനേരത്തേയ്ക്ക് നിർത്തിവെച്ചു. ടീം ഫിസിയോ പാഞ്ഞെത്തി ധോനിയെ പരിശോധിച്ചു. ധോനിയുടെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല! ഫ്ലിൻ്റോഫ് വീണ്ടും ബൗൺസർ എറിഞ്ഞു. ധോനി അതിനെ ബൗണ്ടറിയിലേക്ക് പുൾ ചെയ്തു! തൻ്റെ മുന്നിൽ നിൽക്കുന്ന പയ്യൻ ചില്ലറക്കാരനല്ലെന്ന് ഫ്രെഡിയ്ക്ക് ബോദ്ധ്യമായി!

ആ നീളൻമുടിക്കാരൻ പിന്നീട് ഇന്ത്യൻ നായകനായി. അവൻ്റെ നായകത്വത്തിൽ ഇന്ത്യ വാംഖഡേയിൽ വെച്ച് ലോകകപ്പ് ജയിച്ചു. പക്ഷേ ആ സ്വർണ്ണത്തലമുടി അവൻ മുറിച്ചിരുന്നു. ഇന്ന് അവൻ വാംഖഡേയിൽ വീണ്ടുമെത്തി. ആ മുടിയിഴകൾ വീണ്ടും വളർന്നിരുന്നു.ധോനിയുടെ ബാറ്റിൽ നിന്ന് പിറന്ന മൂന്ന് സിക്സറുകളിലൂടെ നാം പതിറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് ടൈം ട്രാവലിങ്ങ് നടത്തി. ഒരുപിടി ഓർമ്മകളുമായി 3 സ്വീറ്റ് ഹിറ്റുകൾ!

പണ്ടൊരിക്കൽ ധോനി പറഞ്ഞിട്ടുണ്ട്- ”സച്ചിൻ തെൻഡുൽക്കറെ കണ്ടാണ് ഞാൻ വളർന്നത്. ഇന്ത്യൻ നായകൻ എന്ന നിലയിൽ സച്ചിനോട് ഒരു ഫീൽഡിങ്ങ് പൊസിഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമായിരുന്നു…!” സച്ചിൻ ഇന്ന് വാംഖഡേയിൽ ഉണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിൻ്റെ ജഴ്സിയിൽ. എങ്കിലും സച്ചിൻ ആ മൂന്ന് സിക്സറുകൾ ആസ്വദിച്ചിട്ടുണ്ടാവില്ലേ? തന്നെ ആരാധിച്ച് വളർന്ന പയ്യൻ്റെ ഇന്നത്തെ ഉയരമോർത്ത് അഭിമാനിച്ചിട്ടുണ്ടാവില്ലേ!!?