ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചു, എന്നിട്ടിപ്പോള്‍ എ ടീമില്‍ പോലുമില്ല: ഇന്ത്യന്‍ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ യുവ വേഗ ബോളര്‍ ഉമ്രാന്‍ മാലിക്കിന്റെ ഭാവിയില്‍ ആശങ്ക പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബോളറെ ബിസിസിഐ തിരഞ്ഞെടുത്തില്ല. ബെന്‍ സ്റ്റോക്സിന്റെ ടീമിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിലും പേസറെ ഉള്‍പ്പെടുത്തിയിട്ടില്ല.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ച ചോപ്ര, കളിയുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലെ പരിവര്‍ത്തന കാലയളവില്‍ ഇന്ത്യയുടെ പദ്ധതികളില്‍ ഉണ്ടെന്ന് താന്‍ കരുതിയ സ്പീഡ്സ്റ്ററിന്റെ അഭാവത്തെ ചോദ്യം ചെയ്തു. കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉയര്‍ന്നു കേട്ടിരുന്ന താരത്തിന്റെ പേര് ഇപ്പോള്‍ എ ടീമില്‍ പോലും ഇല്ലെന്ന് താരം പറഞ്ഞു.

കുറച്ചു കാലം മുമ്പ് എവിടെ നോക്കിയാലും ഉമ്രാന്‍ മാലിക്കിന്റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. ലോകകപ്പിന് മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും അവനുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ലോകകപ്പ് ടീമില്‍ പോലും അവനുണ്ടാകുമെന്നാണ് കരുതിയത്. എന്നാലിപ്പോള്‍ അവന്‍ ഒരു ടീമിലുമില്ല. ഇന്ത്യ എ ടീമിലേക്ക് പോലും അവനെ പരിഗണിച്ചിട്ടില്ല.

മൂന്ന് മാസം കൊണ്ട് അവനെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുകയും പിന്നീട് പരിമിതമായ അവസരങ്ങള്‍ മാത്രം നല്‍കുകയും അതിനുശേഷം അവനെ കാണാതാവുകയും ചെയ്തിരിക്കുകയാണ്. അവനിപ്പോള്‍ എവിടെയാണെന്ന് പോലും നമുക്ക് അറിയില്ല. എന്തുകൊണ്ടാണ് അവനെ ഒരു ടീമിലേക്കും പരിഗണിക്കാത്തത്, എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്- ആകാശ് ചോപ്ര ചോദിച്ചു.