'കേരളത്തിന്റെ ദത്തുപുത്രന്‍', ഈ 36-ാം വയസ്സിലും അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കൊരു വിളി

പ്രിന്‍സ് റഷീദ്

രഞ്ജി ട്രോഫിയില്‍ കേരളം ഒരു മത്സരം കൂടി ജയിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേരളം ജയിക്കുമ്പോള്‍ ഒക്കെ ആരാണ് വിജയി ശില്‍പ്പി എന്നു ചോദിച്ചാല്‍ പലപ്പോഴും അതു ഒറ്റ ഒരു ഉത്തരത്തില്‍ ചെന്നു നില്‍ക്കും.

ആ ഉത്തരം ആണു ജലജ് സക്‌സേന എന്ന കേരളത്തിന്റെ ദത്തു പുത്രന്‍. ഇക്കുറിയും അതിനു മാറ്റമില്ല രണ്ടു ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ഇക്കളിയിലും അയാള്‍.
വിക്കറ്റെടുക്കുന്നതും റണ്‍സ് അടിക്കുന്നതും അയാളെ സംബന്ധിച്ച് പുതുമയല്ല. അര്‍ഹിക്കുന്ന അംഗീകാരം നല്‍കാതെ നിരന്തരമായി തിരസ്‌കരിക്കപ്പെടുന്നതും ഇപ്പോള്‍ അയാള്‍ക്കൊരു പുതുമയല്ല.

അയാള്‍ക്കു നീതി നിഷേധിക്കപ്പെട്ടു എന്നുറക്കെ പറഞ്ഞു അയാള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കാന്‍ പുരുഷരങ്ങള്‍ ഇല്ല. അയാളിലെ എക്‌സ് ഫാക്ടര്‍ കണ്ടെത്താന്‍ ഗോഡ് ഫാദര്‍മാരും ഇല്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ മനുഷ്യന്‍. ഒരു പക്ഷേ ഈ മുപ്പത്തി ആറാം വയസ്സിലും അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കൊരു വിളി.

ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം എഴുതുമ്പോള്‍ ആ ചരിത്രത്തിന്റെ പുറമ്പോക്കില്‍ എവിടെയെങ്കിലും കുഴി കുത്തി മൂടപ്പെടുമായിരിക്കും ജലജ് സക്‌സേനയെന്ന കഠിനധ്വാനിയായ പ്രതിഭ ശാലിയുടെ ചരിത്രം. അപ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഭോപ്പാലിലെ ഏതെങ്കിലും ഒരു ഫ്‌ലാറ്റ് മുറിയില്‍ ഇരുന്നു തന്റെ കുഞ്ഞു മക്കള്‍ക്ക് അയാള്‍ ഒരു കഥ പറഞ്ഞു കൊടുക്കുമായിരിക്കും.

കഠിനധ്വാനം ചെയ്താല്‍ കഴിവ് തെളിയിച്ചാല്‍ ജീവിതത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്ന മണ്ടന്‍ തിയറിയില്‍ വിശ്വസിച്ചു ജീവിതം തീര്‍ത്തുകളഞ്ഞ ഒരു പാവം മനുഷ്യന്റെ കഥ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍