തല്ലിയൊതുക്കി മോര്‍ഗന്‍; പാകിസ്ഥാന് എതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ആതിഥേയര്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് ലക്ഷ്യം ഭേദിക്കുകയായിരുന്നു.

66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. 27 പന്തുകളില്‍ ഫിഫ്റ്റി നേടിയ മോര്‍ഗന്‍ 33 പന്തില്‍ 6 ബൗണ്ടറിയും 4 സിക്‌സറും സഹിതം 66 റണ്‍സെടുത്ത താരം ഹാരിസ് റൗഫിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഡേവിഡ് മലനും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

36 പന്തുകളില്‍ 54 റണ്‍സെടുത്ത മലന്‍ പുറത്താകാതെ നിന്നു. ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ 24 പന്തില്‍ 44 റണ്‍സ് നേടി. പാകിസ്ഥാനായി ഷദബ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് പടുത്തുയര്‍ത്തി.

Image

മൊഹമ്മദ് ഹഫീസ്(69), ബാബര്‍ അസം(56) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫക്തര്‍ സമന്‍ 36 റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ് രണ്ടു വിക്കറ്റെടുത്തു. വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.