തകര്‍ത്തും തകര്‍ന്നും ഇംഗ്ലണ്ട്; ആഷസില്‍ ഓസീസ് ജയത്തിലേക്ക്

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 185ന് പുറത്തായ ഇംഗ്ലണ്ട്, ഓസീസിനെ ആദ്യ വട്ടത്തില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 31 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇപ്പോഴും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെക്കാള്‍ 51 റണ്‍സിന് പിന്നില്‍ നില്‍ക്കുന്നു.

രണ്ടാം വട്ടം ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഹസീബ് ഹമീദ് (7) സാക് ക്രാവ്‌ളി (5), ഡേവിഡ് മലാന്‍ (0), ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ക്ഷണത്തില്‍ നഷ്ടപ്പെട്ടത്. നായകന്‍ ജോ റൂട്ടും (12 നോട്ടൗട്ട്), ബെന്‍ സ്‌റ്റോക്‌സും (2 നോട്ടൗട്ട്) ക്രീസിലുണ്ട്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോലാന്‍ഡും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

Read more

നേരത്തെ, മാര്‍ക്വസ് ഹാരിസിന്റെ (76) അര്‍ദ്ധ ശതകമാണ് ഓസീസിനെ മാന്യമായൊരു ലീഡ് സമ്മാനിച്ചത്. മാര്‍നസ് ലാബുസ്‌ഷെയ്‌നും (1) സ്റ്റീവന്‍ സ്മിത്തും (16) പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ഡേവിഡ് വാര്‍ണര്‍ (38), ട്രാവിസ് ഹെഡ് (27), നായകന്‍ പാറ്റ് കമ്മിന്‍സ് (21), മിച്ചല്‍ സ്റ്റാര്‍ക്ക് (24 നോട്ടൗട്ട്) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സന്‍ നാലും ഒലി റോബിന്‍സനും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.