ബെയര്‍സ്‌റ്റേവിലൂടെ ഇംഗ്ളണ്ട് മറുപടി നല്‍കി; നാലാം ടെസ്റ്റിലെങ്കിലും ക്രിക്കറ്റ് ദൈവങ്ങള്‍ കനിയണം

ദീര്‍ഘനാളുകള്‍ക്ക് ശേഷം തിരിച്ചുവരവ് നടത്തിയ ഖ്വാജ ഓസ്‌ട്രേലിയയ്ക്കായി സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ ഇംഗ്‌ളണ്ടിനായി സെഞ്ച്വറി നേടി ജോണി ബെയര്‍സ്‌റ്റോവ് തിരിച്ചടിച്ചതോടെ ആഷസിലെ നാലാം മത്സരം ആവേശകരമാകുന്നു. സിഡ്‌നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വെള്ളിയാഴ്ച ബെയര്‍ സ്‌റ്റോ ഓസ്‌ട്രേലിയയിലെ തന്റെ ആദ്യ ശതകം കുറിക്കുകയായിരുന്നു. കടുത്ത പുറംവേദനയെ അവഗണിച്ച് ബെന്‍ സ്‌റ്റോക്‌സ് ഉജ്ജ്വലമായ പിന്തുണയാണ് ബെയര്‍ സ്‌റ്റോവിന് നല്‍കിയത്.

ബെയര്‍ സ്‌റ്റോവിന്റെ പുറത്താകാതെയുള്ള 103 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇംഗ്‌ളണ്ട് ഏഴുവിക്കറ്റിന് 258 റണ്‍സ് എടുത്തു. എട്ടു ബൗണ്ടറിയും മൂന്ന് സിക്‌സറുകളും ബെയര്‍സ്‌റ്റോ പറത്തി. പാറ്റ് കുമ്മിന്‍സിനെ റോപ്പിലേക്ക് പായിച്ച് തന്റെ ആഷസിലെ മൂന്നാമത്തെയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യത്തെയും സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ബെയര്‍സ്‌റ്റോ ആഹ്‌ളാദം കൊണ്ടു തുള്ളിച്ചാടി. 36 ന് നാല് എന്ന നിലയില്‍ ഇംഗ്‌ളണ്ട് പരുങ്ങുമ്പോഴായിരുന്നു ബെയര്‍സ്‌റ്റോയുടെ ഉജ്വല ഇന്നിംഗ്‌സ്. ആഷസില്‍ ആദ്യ മൂന്നു കളിയും തോറ്റു നില്‍ക്കുന്ന ഇംഗ്‌ളണ്ട് ആശ്വാസ വിജയത്തിനായുള്ള പോരാട്ടത്തിലാണ്. കടുത്ത വേദനയെ അവഗണിച്ചാണ് സ്‌റ്റോക്‌സ് ബെയര്‍സ്‌റ്റോയ്ക്ക് പിന്തുണ നല്‍കിയത്. സ്‌റ്റോക്‌സ് 66 റണ്‍സ് കുറിച്ചു.

ഒമ്പത് ബൗണ്ടറികളും ആറ് സിക്സുകളും സ്‌റ്റോക്‌സ് പറത്തി. രണ്ടു തവണ ഭാഗ്യം തുണയക്കുകയും ചെയ്തു. ആദ്യം ഒമ്പതില്‍ നില്‍ക്കുമ്പോള്‍ കുമ്മിന്‍സ് താഴെയിട്ടു. 16 റണ്‍സില്‍ നില്‍ക്കുമ്പോള്‍ കാമറൂണ്‍ ഗ്രീനിന്റെ ബോളിംഗില്‍ പന്ത് സ്‌റ്റോക്‌സിന്റെ ഓഫ് സ്റ്റമ്പില്‍ കൊണ്ടതായിരുന്നു. എന്നാല്‍ ബെയ്ല്‍സ് താഴെ പോകാതിരുന്നത് ഗുണമായി. അഞ്ചാം വിക്കറ്റില്‍ സ്‌റ്റോക്‌സും ബെയര്‍സ്‌റ്റേവും ചേര്‍ന്ന് 128 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നായകന്‍ ജോ റൂ്ട്ട് രാവിലെ തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.