ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ പേസർ ആകാശ് ദീപ് പുറത്ത്. പരിക്കിനെ തുടർന്നാണ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
“ടീമിൽ കുറച്ച് പരിക്കുകൾ ഉണ്ടാകുമ്പോൾ ഒരിക്കലും കാര്യങ്ങൾ എളുപ്പമല്ല. നിതീഷിന് പരമ്പര നഷ്ടമാകും, ആകാശ് [ദീപ്] അടുത്ത മത്സരത്തിന് ലഭ്യമല്ല, അതുപോലെ അർഷ്ദീപും. പക്ഷേ, ആദ്യം 20 വിക്കറ്റുകൾ നേടാൻ കഴിയുന്നത്ര നല്ല കളിക്കാർ ഞങ്ങളുടെ ടീമിലുണ്ടെന്ന് ഞാൻ കരുതുന്നു. പരമ്പരയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായിരുന്നു അത്. പക്ഷേ, കാലാവസ്ഥ നോക്കുമ്പോൾ, ഇത് ഒരു നല്ല മത്സരമായിരിക്കണമെന്ന് ഞാൻ കരുതുന്നു, ”ഗിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതോടെ ബുധനാഴ്ച അൻഷുൽ കംബോജ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാനുള്ള സാധ്യത വർദ്ധിച്ചു. കാരണം ഇന്ത്യയ്ക്ക് ഇതിനകം ആകാശിന് പുറമേ നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ് എന്നിവരെയും ലഭ്യമല്ല. ഇരുതാരങ്ങളും പരിക്കിന്റെ പിടിയിലാണ്.
അൻഷുൽ കംബോജിന് പുറമേ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യൻ മാനേജ്മെന്റിന് പരിഗണിക്കേണ്ട ഒരു ഓപ്ഷനായിരിക്കും. നിതീഷ് കുമാർ റെഡ്ഡിയുടെ പരിക്ക് കണക്കിലെടുത്ത് ഒരു മികച്ച ടീം കോമ്പിനേഷൻ ഉണ്ടാക്കാൻ ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.
Read more
വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് മാഞ്ചസ്റ്ററിൽ കളിക്കളത്തിലിറങ്ങാൻ യോഗ്യനാണെന്നും വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കുമെന്നും ക്യാപ്റ്റൻ ഗിൽ സ്ഥിരീകരിച്ചു. ലോർഡ്‌സ് മത്സരത്തിനിടെ പന്തിന് വിരലിന് പരിക്കേറ്റിരുന്നു, ധ്രുവ് ജുറലിന് കളിയുടെ ശേഷിക്കുന്ന സമയം വിക്കറ്റ് കീപ്പർ ആയി കളിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം വീണ്ടും ടീമിൽ തിരിച്ചെത്തിയതോടെ, ജൂറലിന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതെ ഇംഗ്ലണ്ട് വിടാനുള്ള ദുർഭാഗ്യം വന്നുചേർന്നു.