ഐപിഎല്ലില്‍ ചരിത്രം കുറിച്ച് ഡ്വയ്ന്‍ ബ്രാവോ ; ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി, പിന്നിലാക്കിയത് മലിംഗയെ

ചാംപ്യന്മാരെ അട്ടിമറിച്ച് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആദ്യ വിജയം നേടിയ മത്സരത്തില്‍ ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സിഎസ്‌കെ താരം ഡ്വയ്ന്‍ ബ്രാവോ. മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ താരം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി മാറി. 153 മത്സരങ്ങളില്‍ നിന്നും 171 വിക്കറ്റുകളാണ് ബ്രാവോ പേരിലാക്കിയത്.

ദീപക് ഹൂഡയെ 13 റണ്‍സിന് പുറത്താക്കിയായിരുന്നു ബ്രാവോ ഐപിഎല്ലില്‍ റെക്കോഡ് ഇട്ടത്. ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കോച്ചുമായ ലസിത് മലിംഗയുടെ റെക്കോഡാണ് താരം മറികടന്നത്. സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയായിരുന്നു ബ്രാവോയുടെ നാഴികക്കല്ലായ ക്യാച്ച് എടുത്തത്്

മുന്‍ മുംബൈ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മുന്‍ ശ്രീലങ്കന്‍ താരം 122 മത്സരങ്ങളില്‍ നിന്നുമായിരുന്നു ഈ നേട്ടം ഉണ്ടാക്കിയത്. 166 വിക്കറ്റ് എടുത്ത അമിത് മിശ്ര, 157 വിക്കറ്റ് എടുത്ത പീയൂഷ് ചൗള, 150 വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. പക്ഷേ ഇവരാരും നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്നില്ലെന്ന് മാത്രം.

അതേസമയം മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും സ്വന്തം ടീമിന് ജയിക്കാനായില്ല എന്നത് ബ്രാവോയ്ക്ക് സങ്കടകരമായിരിക്കും. നാല് ഓവര്‍ എറിഞ്ഞ ബ്രാവോ 35 റണ്‍സാണ് വഴങ്ങിയത്. കളിയില്‍ സിഎസ്‌കെയുടെ എല്ലാ ബൗളര്‍മാരും ചേര്‍ന്ന് വഴങ്ങിയ 18 എക്‌സ്ട്രാ മത്സരത്തില്‍ നിര്‍ണ്ണായകമാകുകയും ചെയ്തു.