സൂപ്പര്‍ താരങ്ങളെ രക്ഷിച്ചത് ദ്രാവിഡ്; ഇതു കരിയറിലെ അവസാന അവസരം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് നടത്തിയത് നിര്‍ണായക ഇടപെടലുകള്‍. സെലക്ടര്‍മാര്‍ക്ക് അത്ര പഥ്യമല്ലാത്ത അജിന്‍ക്യ രഹാനെയെയും ചേതേശ്വര്‍ പുജാരയെയും ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ദ്രാവിഡ് സുപ്രധാന പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്.

രഹാനെ ഏറെ നാളായി ഫോമില്ലാതെ ഉഴറുകയാണ്. പുജാരയുടെ ബാറ്റിംഗിന് സ്ഥിരതയില്ല. ഈ സാഹചര്യത്തില്‍ കിവികള്‍ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പൂര്‍ണമായും യുവ നിരയെ പരീക്ഷിക്കാനായിരുന്നു സെലക്ടര്‍മാരുടെ നീക്കം. വിശ്രമം നല്‍കുന്ന പരിചയസമ്പന്നരുടെ കൂട്ടത്തില്‍ രഹാനെയെയും പുജാരയെയും ഉള്‍പ്പെടുത്താനായിരുന്നു ആലോചന. എന്നാല്‍ ദ്രാവിഡ് ഇരുവര്‍ക്കും അവസരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

രഹാനെയെ മാറ്റിനിര്‍ത്തിയാല്‍ വിശ്രമം ആഗ്രഹിക്കുന്ന വിരാട് കോഹ്ലിക്ക് രണ്ട് ടെസ്റ്റുകളിലും കളിക്കേണ്ടിവന്നേനെ. അതല്ലെങ്കില്‍ ഒരു ടെസ്റ്റില്‍ ഇറങ്ങാന്‍ രോഹിത് ശര്‍മ്മ നിര്‍ബന്ധിതനാകുമായിരുന്നു. നായക പദവി വഹിക്കാന്‍ പ്രാപ്തിയുള്ള താരമെന്നതും രഹാനെയ്ക്ക് ടീമില്‍ ഇടം ഉറപ്പിച്ചു നല്‍കിയ ഘടകങ്ങളില്‍പ്പെടുന്നു.

ടെസ്റ്റില്‍ രഹാനെയ്ക്കും പുജാരയ്ക്കും ഇതുവരെയുള്ള റെക്കോഡും അവര്‍ നല്‍കിയ സംഭാവനകളും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന നിലപാടാണ് ദ്രാവിഡ് കൈക്കൊണ്ടത്. എന്നാല്‍ ഇരുവരുടെയും കരിയറിന്റെ വിധിയെഴുതുന്ന പരമ്പരയായി ന്യൂസിലന്‍ഡിനെതിരായ പോരാട്ടാം മാറും. ഈ പരമ്പരയില്‍ പരാജയപ്പെട്ടാല്‍, യുവനിരയ പിന്തുണയ്ക്കുന്ന ദ്രാവിഡ് രഹാനെയെയും പുജാരയെയും കൈവിടുമെന്നതില്‍ സംശയമില്ല.