ദ്രാവിഡ് പരിശീലകനാകുന്നത് യുവ നിരയുടെ; ദാദയുടെ ഇടപെടല്‍ നിര്‍ണായകമാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയ രാഹുല്‍ ദ്രാവിഡിനോട് താത്കാലിക കോച്ചിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ട്വന്റി20 ലോക കപ്പിനു പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചാകാന്‍ ദ്രാവിഡ് തയാറാകുമെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രത്യേക ആവശ്യം രാഹുല്‍ തള്ളിക്കളയില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

ട്വന്റി20 ലോക കപ്പ് കഴിഞ്ഞ് അധിക ദിവസം പിന്നിടും മുന്‍പേ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കാനെത്തും. ഈ സാഹചര്യത്തില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. യുവ കളിക്കാരെയാവും ഇന്ത്യ കിവികള്‍ക്കെതിരെ അണിനിരത്തുകയെന്ന അറിയുന്നു. അങ്ങനെയെങ്കില്‍ ദ്രാവിഡ് യുവ ടീമിന്റെ പരിശീലന ചുമതലയേറ്റെടുക്കാന്‍ വിമുഖ കാട്ടിയേക്കില്ല. ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ യുവ ടീമിനെ പരിശീലിപ്പച്ചത് ദ്രാവിഡാണ്.

കൗമാര, യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലാണ് ദ്രാവിഡ് ശ്രദ്ധ പതിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകഴിഞ്ഞു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യുടെ തലവനായ ദ്രാവിഡിനെ 2016, 2017 വര്‍ഷങ്ങളിലും സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ബിസിസിഐ സമീപിച്ചിരുന്നു. അപ്പോഴെല്ലാം ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്.

Read more