വനിതാ ലോക കപ്പില്‍ ബംഗ്ളാദേശിന് എതിരെ നാടകീയ വിജയം ; മത്സരത്തിനിടയില്‍ വിന്‍ഡീസ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

കഴിഞ്ഞ യൂറോപ്യന്‍ കപ്പ് ഫുട്‌ബോളില്‍ കളിക്കിടയില്‍ ഡെന്മാര്‍ക്ക് താരം എറിക്‌സണ്‍ കുഴഞ്ഞുവീണതും താരത്തെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച സംഭവമായിരുന്നു. സമാനമായ രംഗങ്ങള്‍ വനിതാലോകകപ്പിലും. മത്സരത്തിനിടയില്‍ വെസ്റ്റിന്‍ഡീസ് താരം മൈതാനത്ത് കുഴഞ്ഞുവീണു. ലോകകപ്പില്‍ ബംഗ്‌ളാദേശിനെതിരേയുള്ള വെസ്റ്റിന്‍ഡീസിന്റെ നിര്‍ണ്ണായ മത്സരത്തിനിടയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വിന്‍ഡീസിന്റെ ഷാമിലിയ കോണല്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ആംബുലന്‍സില്‍ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബംഗ്‌ളാദേശ് ബാറ്റ് ചെയ്യുന്നതിനിടയില്‍ 47 ാമത്തെ ഓവറില്‍ ദീയേന്ദ്ര ഡോട്ടിന്‍ ബൗള്‍ ചെയ്യുന്നതിനിടയില്‍ മിഡ്‌വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുയകയായിരുന്നു കോണല്‍. ഉടന്‍ തന്നെ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫ് ഓടിയെത്തുകയും പരിശോധന നടത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. വയറ്റില്‍ അമര്‍ത്തിപ്പിടച്ചുകൊണ്ടാണ് താരം ആംബുലന്‍സിലേക്ക് കയറിയത്. കൊണോലിനെയും കൊണ്ട് ആംബുലന്‍സ് പോയതിന് ശേഷം കളി പുനരാരംഭിക്കുകയും ചെയ്തു.

49.3 ഓവറില്‍ 136 റണ്‍സ് എടുത്ത നിലയിലായിരുന്നു ഈ സമയത്ത് ബംഗ്്‌ളാദേശ്. ജയിക്കാന്‍ നാലു റണ്‍സ് മാത്രം അകലെയായിരുന്നു അവര്‍. കോണേിലിന്റെ നില മെച്ചപ്പെട്ടതായും മെഡിക്കല്‍ സ്റ്റാഫുകള്‍ താരത്തിനൊപ്പം ഉണ്ടെന്നും മത്സരത്തിന് ശേഷം വെസ്റ്റിന്‍ഡീസ് നായിക സ്‌റ്റെഫാനി ടെയ്‌ലര്‍ പറഞ്ഞു. മത്സരത്തില്‍ കൊണോലി മൂന്ന് ഓവര്‍ ബൗള്‍ ചെയ്യുകയും ഉണ്ടായി. 15 റണ്‍സ് താരം വിട്ടുകൊടുത്തു. മത്സരത്തില്‍ നാലു വിക്കറ്റ് എടുത്ത ഹേലി മാത്യൂസിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആലി ഫ്‌ളെച്ചറിന്റെയും മികവില്‍ വിന്‍ഡീസ് ജയിക്കുകയും ചെയ്തു.

അത്യധികം നാടകീയമായിരുന്നു മത്സരം. ആദ്യം ബാറ്റ്് ചെയ്ത വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിന് പുറത്താക്കാന്‍ ബംഗ്‌ളാദേശിന് കഴിഞ്ഞിരുന്നെങ്കിലും മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗളാദേശിനെ 136 ന് വെ്‌സ്റ്റിന്‍ഡീസ് പുറത്താക്കുകയും ചെയ്തു. വെസ്റ്റിന്‍ഡീസിനായി 53 റണ്‍സ് അടിച്ച് സ്‌റ്റെഫാനി ക്യാംബെല്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍ ബംഗ്‌ളാദേശിന്റെ വ്യക്തിഗത സ്‌കോറുകള്‍ 25 ന് അപ്പുറത്തേക്ക് പോകാതിരിക്കാന്‍ വിന്‍ഡീസ് നന്നായി ശ്രദ്ധിക്കുകയും ചെയ്തു.