ഒരു തോൽവികൊണ്ട് ആരും പാകിസ്ഥാനെ പുച്ഛിക്കരുത്, ഞങ്ങൾ തിരിച്ചുവരും ഇന്ത്യയെ അടുത്ത മത്സരത്തിൽ തകർത്തെറിയും : ഷൊയ്ബ് അക്തർ

2023ലെ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ 228 റൺസിന്റെ തോൽവി വഴങ്ങിയെങ്കിലും പാകിസ്ഥാൻ തിരിച്ചുവരുമെന്നും ഒരു കാരണവശത്താലും എഴുതി തള്ളരുതെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും പറയുകയാണ് ഷൊയ്ബ് അക്തർ. കൂടാതെ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും ബൗളിംഗിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇന്നലെ റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ 228 റൺസിൻറെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. 27 റൺസെടുത്ത ഫഖർ സമനും 23 റൺസ് വീതമെടുത്ത അഗ സൽമാനും ഇഫ്തിഖർ അഹമ്മദും 10 റൺസെടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. കുൽദീപ് 5 വിക്കറ്റും താക്കൂർ, ഹാർദിക്, ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അക്തർ പാകിസ്ഥാൻ തോൽവിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഒരു തോൽവിക്ക് ശേഷം നിങ്ങൾക്ക് പാകിസ്ഥാനെ എഴുതിത്തള്ളാനാകില്ല. കളിയുടെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ഇന്ത്യ നന്നായി കളിച്ചു. അവർ നന്നായി ബാറ്റ് ചെയ്തു. ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും മികച്ച പ്രകടനമായിരുന്നു ഇന്നലെ കണ്ടത്” അദ്ദേഹം പറഞ്ഞു.

കളിയിലേക്ക് വന്നാൽ പാകിസ്ഥാൻ നായകൻ ബാബർ ടോസിൽ മാത്രമാണ് ജയിച്ചതെന്ന് പറയാം. റിസർവ് ദിനത്തിൽ 24.1 ഓവറിൽ 147-2 എന്ന സ്കോറിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിൻറെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസടിച്ചത്. തുടക്കത്തിൽ മന്ദഗതിയിൽ കളിച്ച ഇരുവരും ഇന്നലെ ടോപ് ഗിയറിൽ ആയിരുന്നു ബാറ്റേന്തിയത്. ഹാരിസ് റൗഫ് കൂടി പന്തെറിയാതിരുന്നതോടെ ഇരുത്തരങ്ങളെയും പരീക്ഷിക്കാൻ പാകിസ്ഥാൻ ബോളറുമാർക്ക് സാധിക്കാതെ വന്നെന്നും പറയാം.

എന്തായാലും ഇന്ന് ശ്രീലങ്കക്ക് എതിരെ നടന്ന മത്സരത്തിൽ കൂടി വിജയിച്ച് സൂപ്പർ 4 ഉറപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം.