ടീമിനെ വളര്‍ത്താന്‍ വേണ്ടത് പരീക്ഷണങ്ങളോ, വിജയങ്ങളോ?; രോഹിത്ത് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കാനാകുമോ?

ഇന്ത്യ-വിന്‍ഡീസ് അവസാന രണ്ടാം മത്സരത്തില്‍ ഏറെ നിര്‍ണായമായിരുന്നു അവസാന ഓവര്‍. വിന്‍ഡീസിന് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ നായകന്‍ രോഹിത് ശര്‍മ്മ ബോളേല്‍പ്പിച്ചത് അധികം പരിചയ സമ്പന്നനല്ലാത്ത ആവേശ് ഖാനായിരുന്നു. സീനിയറായ ഭുവനേശ്വര്‍ കുമാര്‍ രണ്ട് ഓവര്‍ കൂടി മിച്ചംവെച്ച് നില്‍ക്കുമ്പോഴായിരുന്നു രോഹിത്തിന്റെ ഈ നീക്കം. എന്നാല്‍ ആവേശ് ഖാന് പ്രതീക്ഷ കാക്കാനാകാതെ വന്നപ്പോള്‍ ഇന്ത്യ എതിരില്ലാതെ കീഴടങ്ങി.

ഭുവനേശ്വര്‍ കുമാറിനെ തഴഞ്ഞ് പരിചയ സമ്പന്നനല്ലാത്ത ആവേശിന് പന്ത് കൊടുത്തത് അത്തരം അവസ്ഥയില്‍ എങ്ങനെ ടീമിനെ ജയിപ്പിക്കണം എന്ന് പരിശീലനം കിട്ടാന്‍ വേണ്ടിയായിരുന്നു എന്നാണ് രോഹിത് മത്സര ശേഷം പ്രതികരിച്ചത്. അതേസമയം ഇന്നലെ ആവേശിന് ബോള്‍ കൊടുത്ത പരീക്ഷണം വേണ്ടായിരുന്നു എന്നാണ് പൊതുവേയുള്ള വിമര്‍ശനം.

ഭൂവി ലാസ്റ്റ് ഓവര്‍ എറിഞ്ഞാലും 100% ജയിക്കുമെന്ന് പറയാന്‍ പറ്റില്ല. പക്ഷെ സാധ്യത കൂടുതലായിരുന്നു.ലോക കപ്പിന് മുന്‍പ് പരീക്ഷണങ്ങള്‍ നല്ലതാണ്. പക്ഷെ ജയങ്ങള്‍ ടീമിന് കൊടുക്കുന്ന കോണ്‍ഫിഡന്‍സ് അതിലും വലുതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.

അവസാന ഓവറിലെ ആദ്യ ബോളില്‍ ഒഡിയന്‍ സ്മിത്തായിരുന്നു ക്രീസില്‍. എന്നാല്‍, ആദ്യ ഡെലിവറി നോബോള്‍ എറിഞ്ഞ ആവേശ് ഒരു സിംഗിളും വഴങ്ങി. ഫ്രീഹിറ്റായി എറിഞ്ഞ അടുത്ത പന്തില്‍ ദേവോണ്‍ തോമസ് സിക്സും തൊട്ടടുത്ത പന്തില്‍ ഫോറും നേടി വിന്‍ഡീസിനെ അനായാസം വിജയത്തിലെത്തിച്ചു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ച് കയറിയത്. സ്‌കോര്‍: ഇന്ത്യ 19.4 ഓവറില്‍ 138നു പുറത്ത്. വെസ്റ്റിന്‍ഡീസ് 19.2 ഓവറില്‍ 5ന് 141. 5 മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 ആയി.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും സ്‌കോറിങ് വേഗം കൂട്ടാനായില്ല. സൂര്യകുമാര്‍ യാദവ് (6 പന്തില്‍ 11), ശ്രേയസ് അയ്യര്‍ (11 പന്തില്‍10), ഋഷഭ് പന്ത് (12 പന്തില്‍ 24), ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 31), രവീന്ദ്ര ജഡേജ (30 പന്തില്‍ 27), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 7) എന്നിങ്ങനെയാണ് ബാറ്റര്‍മാരുടെ സംഭാവന. മൂന്നാം മത്സരം ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 9.30ന് ഇതേ വേദിയില്‍ തന്നെ നടക്കും.