ധോണിയും ഞങ്ങളെ പോലെ ആയിരുന്നു, അയാളെ പിന്തുണച്ചവർ ഞങ്ങളെ തഴഞ്ഞു; തുറന്നുപറഞ്ഞ് മുൻ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്(Yuvraj Singh). 2007ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിടുമ്പോഴും, 2011 ലെ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ നിര്‍ണായക സാന്നിധ്യമായി യുവരാജ് ഉണ്ടായിരുന്നു. ഈ 2 ടൂര്‍ണമെന്റുകളിലും ടീം ഇന്ത്യയുടെ ഏറ്റവും മികച്ച താരവുമായിരുന്നു അദ്ദേഹം. ഇപ്പോഴിതാ കാൻസർ ബാധിച്ച ശേഷമുള്ള തിരിച്ചുവരവിന് ശേഷം തനിക്ക് ടീം മാനേജ്മെന്റിൽ നിന്ന് കിട്ടിയ അനുഭവങ്ങളും ധോണിയെക്കുറിച്ചും സംസാരിക്കുകയാണ് യുവരാജ് .

“2014ലെ ടി20 ലോകകപ്പിനിടെ, എനിക്ക് ആത്മവിശ്വാസം തീരെ കുറവായിരുന്നു. എന്നെ ഒഴിവാക്കാവുന്ന ഒരു അന്തരീക്ഷമുണ്ടായിരുന്നു. അതൊരു ഒഴികഴിവല്ല, പക്ഷേ ടീമിൽ നിന്ന് എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഗാരിയുടെ കാലം കഴിഞ്ഞതിന് ശേഷംഡങ്കന്റെ കാലഘട്ടത്തിൽ എത്തിയപ്പോൾ ടീമിൽ കാര്യങ്ങൾ പൂർണ്ണമായും മാറി.”

“തീർച്ചയായും നിങ്ങൾക്ക് പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കിൽ അത് സഹായിക്കും. കരിയറിന്റെ അവസാന ഘട്ടത്തിൽ മഹിയെ (എംഎസ് ധോണി) നോക്കൂ. അദ്ദേഹത്തിന് വിരാടിന്റെയും രവി ശാസ്ത്രിയുടെയും പിന്തുണ ഉണ്ടായിരുന്നു. അവർ അവനെ ലോകകപ്പിലേക്ക് കൊണ്ടുപോയി, അവൻ കളിച്ചു. അവസാനം വരെ, 350 മത്സരങ്ങൾ കളിച്ചു. പിന്തുണ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാവർക്കും പിന്തുണ ലഭിക്കില്ല, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ തുടങ്ങിയ മികച്ച കളിക്കാർ ഉണ്ടായിട്ടുണ്ട്, അവർക്ക് അത് (പിന്തുണ) ലഭിച്ചിട്ടില്ല, നിങ്ങൾ അവിടെ ബാറ്റ് ചെയ്യുമ്പോൾ നിങ്ങളെ പുറത്താക്കാൻ പോകുന്നു എന്ന് നിങ്ങൾക്കറിയാം, നിങ്ങൾ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കും?  ഇത് ഒരു ഒഴികഴിവല്ല, ഓരോ പരിശീലകർക്കും ഓരോ രീതിയാണ്.”