റണ്ണൊഴുകിയെങ്കിലും ആളൊഴുകിയില്ല, വിറ്റത് 6201 ടിക്കറ്റുകള്‍ മാത്രം; കളി കാണാന്‍ മന്ത്രി പോലും വന്നില്ല!

റണ്‍ക്ഷാമത്തിനു പേരുകേട്ട കാര്യവട്ടത്തെ മൈതാനത്ത് ഇന്നലെ റണ്ണൊഴുകിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചു തകര്‍ന്നു. കാരണം കായികരംഗത്തെ പ്രോത്സാഹിപ്പിക്കേണ്ട നേതാക്കള്‍ തന്നെ ഉത്തരവാദിത്വരഹിതമായി പെരുമാറിയപ്പോള്‍ മലയാളി അതിനോട് യോജിച്ചില്ല. പ്രതിഷേധം ഒഴിഞ്ഞ കസേരകളിലൂടെ ലോകം കണ്ടു.

ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201! സ്‌പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്‌പോണ്‍സേഴ്‌സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല.

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ പോലും ഇന്നലെ മത്സരം കാണാന്‍ എത്തിയില്ല. സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ അദ്ദേഹം വന്നിരുന്നു. അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ശശി തരൂര്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ഇത്തവണ കളി കാണാനെത്തി.

മന്ത്രിയുടെ വിവാദ പരാമര്‍ശവും ടിക്കറ്റ് റേറ്റ് ഉയര്‍ന്നതും കാണികള്‍ കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. ഇതിനു പുറമേ സിബിഎസ്ഇ സ്‌കൂളുകളില്‍ പരീക്ഷ ആരംഭിക്കുന്നതും പൊങ്കലായും ആളുകളുടെ ഒഴുക്കിനെ തടഞ്ഞെന്ന് നീരീക്ഷണമുണ്ട്.