മാന്യമായി വിരമിക്കാനുള്ള അവസരം നിഷേധിച്ചു ; കേരളാ ടീം മാനേജ്‌മെന്റിന് എതിരെ വിമര്‍ശനവുമായി ശ്രീശാന്ത്

ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടെന്ന് മൂന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്ത്. കേരളാ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് ശ്രീശാന്ത് നടത്തിയത്. ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും പരമ്പര മുഴുമിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് ആരോപണം.
ഗുജറാത്തിനെതിരായ മത്സരത്തില്‍ നിന്നും തഴയാന്‍ പരുക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു.

ദേശീയടീമിലും ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും തുടര്‍ച്ചയായി അവഗണിക്കപ്പെടല്‍ ഉണ്ടാകുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ് താനും ചെയ്തിരിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചതിലൂടെ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങിവന്നത്. വിവാദത്തിന് ശേഷം നിയമനടപടിയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചിട്ടും താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള അവസരം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ കഴിഞ്ഞ രഞ്ജി ടീമിലേക്ക് ശ്രീശാന്ത് മടങ്ങി വരികയായിരുന്നു.

ഐപിഎല്ലില്‍ കളിക്കാമെന്നും താരം പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡായി പോയ താരങ്ങളുടെ പട്ടികയിലായിരുന്നു ശ്രീശാന്ത്. വിരമിക്കുന്നതിന് മുമ്പ് ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി കളിക്കണമെന്നും താരം ആഗ്രഹിച്ചിരുന്നു. കേരളത്തിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച ശേഷം കഴിഞ്ഞ ദിവസമായിരുന്നു ശ്രീശാന്ത സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ക്രിക്കറ്റും സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.