IPL 2025: ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം അവര്‍ക്ക് വേണ്ടി ഇനി കളിക്കില്ല, പ്ലേഓഫ് സ്വപ്‌നങ്ങള്‍ തുലാസിലാവും, ഞെട്ടി ആരാധകര്‍

ഐപിഎല്‍ പ്ലേഓഫ് സ്വപ്‌നം കണ്ട് ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന് തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക് ഇനി ഈ സീസണില്‍ കളിക്കില്ല. ബംഗ്ലാദേശ് ഫാസ്റ്റ് ബോളര്‍ മുസ്തഫിസുര്‍ റഹ്‌മാനെയാണ് പകരം ഡല്‍ഹി ടീമിലെടുത്തിരിക്കുന്നത്. ചെന്നൈ ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടണ് പിന്നാലെ ഈ വര്‍ഷം ഐപിഎലില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ വിദേശ താരമാണ് ജേക്ക് ഫ്രേസര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മേയ് 18നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹിയുളളത്. 11 കളികളില്‍ ആറ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുളള മത്സരങ്ങള്‍ അവര്‍ക്ക് ജയിച്ചേ പറ്റൂ. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കളിയില്‍ നിലവാരം പുലര്‍ത്തിയ ടീമാണ് ഡല്‍ഹി.

അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ പ്രകടനാണ് അവര്‍ കാഴ്ചവച്ചിട്ടുളളത്. കെഎല്‍ രാഹുല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ടീമിലുളളതും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്താണ്. കഴിഞ്ഞ ലേലത്തില്‍ ഒമ്പത് കോടി രൂപയ്ക്കായിരുന്നു ഓസ്‌ട്രേലിയന്‍ താരമായ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ ഡല്‍ഹി ടീമിലെടുത്തത്. എന്നാല്‍ പ്രൈസ് ടാഗിന് അനുസരിച്ചുളള പ്രകടനം ഇത്തവണ യുവതാരത്തില്‍ നിന്നുണ്ടായില്ല.

ഫോംഔട്ടായതിനെ തുടര്‍ന്ന് ടീം ഇലവനില്‍ നിന്ന് വരെ താരത്തിന് സ്ഥാനം നഷ്ടമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരിക്കുന്നത്‌. അതേസമയം ആറ് കോടി രൂപക്കാണ് മുസ്തഫിസുര്‍ റഹ്‌മാനെ ഡല്‍ഹി ടീമിലെടുത്തിരിക്കുന്നത്. 57 ഐപിഎല്‍ മത്സരങ്ങള്‍ ഇതുവരെ കളിച്ച മുസ്തഫിസുര്‍ 61 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. 2022-23 സീസണിലാണ് ഇതിന് മുന്‍പ് ബംഗ്ലാദേശ് താരം ഡല്‍ഹിക്ക് വേണ്ടി കളിച്ചിട്ടുളളത്.