ദാദ അലറി, യുവിയ്ക്ക് സ്‌ട്രൈക്ക് കൈമാറൂ, സിക്‌സ് അടിച്ച് കൈഫിന്റെ മറുപടി, ആരും പിന്നെ മിണ്ടിയില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവുകളില്‍ ഒന്നാണ് നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയ കിരീട വിജയം. തുടര്‍ച്ചയായി ഒന്‍പത് ഫൈനലുകള്‍ തോറ്റ ദാദയുടെ ടീം ലോകം കീഴടക്കാന്‍ തുടങ്ങിയത് അവിടന്നായിരുന്നു. പിന്നീട് കുംബ്ലെയും ധോണിയും അത് ഏറ്റെടുത്തു. പിന്നീട് വിരാട് കോഹ്ലിയിലൂടെയും ഇപ്പോള്‍ രോഹിത് ശര്‍മ്മയിലൂടെയും ഇന്ത്യ പോരാട്ടം തുടരുന്നു.

2002-ല്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍ത്തു വെയ്ക്കുന്ന ചെയ്സിംഗ് ആണ് നടന്നത്. തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെ അപ്രതീക്ഷിതമായി യുവതാരങ്ങളായ യുവരാജും മുഹമ്മദ് കൈഫും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. അന്ന് ബാറ്റിംഗിനിടെ നടന്ന രസകരമായ ഓര്‍മ്മകള്‍ ഒരിക്കല്‍ യുവരാജും കൈഫും പങ്കുവെയ്ക്കുകയുണ്ടായി.

അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു കൈഫിന് കൂട്ടായി യുവി ക്രീസിലേക്ക് എത്തുന്നത്. ആക്രമിച്ച് കളിക്കുന്നതിന്റെ ഉത്തരവാദിത്വം അവിടെ ഏറ്റെടുത്തത് യുവി ആയിരുന്നു. എന്നാല്‍ ഇതിന് ഇടയില്‍ ഗാംഗുലിയുടെ നിര്‍ദേശം മറികടന്ന് കൈഫ് സിക്സ് പറത്തിയതിനെ കുറിച്ചാണ് ഇന്‍സ്റ്റാ ലൈവില്‍ ഇരുവരും പറഞ്ഞത്. സംഭാഷണം ഇങ്ങനെ.

കൈഫ്; ബാല്‍ക്കണിയില്‍ നിന്ന് ദാദ ഉച്ചത്തില്‍ വിളിച്ച് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, സിംഗിള്‍ എടുക്ക്, സ്ട്രൈക്ക് യുവിക്ക് കൈമാറ് എന്ന് ദാദ ആക്രോശിക്കുകയായിരുന്നു. .

യുവി: എനിക്ക് സ്ട്രൈക്ക് തരാന്‍ പറഞ്ഞ് ദാദ അവിടെ നിന്ന് വിളിച്ചു കൂവി. എന്നിട്ട് അടുത്ത ഡെലിവറിയില്‍ നീ എന്താണ് ചെയ്തത്?

കൈഫ്; അടുത്ത പന്തില്‍ ഷോര്‍ട്ട് ബോളാണ് വന്നത്. ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ പുള്‍ ഷോട്ട് കളിക്കുന്നതില്‍ എനിക്ക് മികവുണ്ടായിരുന്നു. ഞാന്‍ പുള്‍ ഷോട്ട് കളിച്ചു, അത് സിക്സ് പോയി.

യുവി; സിക്സ് പറത്തി കഴിഞ്ഞ് എന്റെ അടുത്ത് വന്ന് എന്നെ ഇടിച്ച് നീ എന്താണ് പറഞ്ഞത്, നമ്മള്‍ രണ്ട് പേരും കളിക്കാന്‍ വന്നതല്ലേ എന്ന്…ആ സമയം ദാദയും തിരിച്ചറിഞ്ഞു, കൈഫിനും സിക്സ് പറത്താന്‍ കഴിയുമെന്ന്.

Read more

കൈഫ്: നമ്മള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ വെള്ളവുമായി ഡ്രസിംഗ് റൂമില്‍ നിന്ന് ആരെങ്കിലും വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. ദാദയും നിര്‍ദേശങ്ങള്‍ നമുക്ക് നല്‍കാന്‍. ഞാന്‍ ആ സിക്സ് അടിച്ചതിന് ശേഷം ആരും വന്നില്ല. (ഇരുവരും ചിരിക്കുന്നു)