ചെന്നൈ കാണികളെ നിശ്ശബ്ദനാക്കാൻ സാധിക്കാതെ കമ്മിൻസ്, അയ്യരോടും ഗംഭീറിനോടും ജയിക്കാൻ തന്ത്രങ്ങൾ പോരാതെ ഹൈദരാബാദ്; ടീം ഗെയിമിൽ കിരീടം സ്വന്തമാക്കി കൊൽക്കത്തയുടെ അയ്യരുകളി

ഇതിനാണോ ഇത്ര ബിൽഡ് അപ്പ് ഇട്ടിട്ട് ഫൈനലിൽ വന്നത് എന്നതാകും ഹൈദരാബാദിനോട് മറ്റ് ടീമുകൾ ചോദിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം കണ്ട ഏറ്റവും വിരസമായ ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് കൊൽക്കത്തയ്ക്ക് പൊൻകിരീടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 114 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് കൊൽക്കത്ത അർഹിച്ച ജയം സ്വന്തമാക്കിയത്.

ഹൈദരബാദിന് തുടക്കം മുതൽ തകർച്ച

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തങ്ങളുടെ നായകൻ കമ്മിൻസിന്റെ തീരുമാനം പാളിയെന്ന് കാണിക്കുന്ന രീതിയിൽ തന്നെ ആയിരുന്നു ഹൈദരാബാദിന്റെ ബാറ്റിംഗ്. സ്പിന്നിനെ നല്ല രീതിയിൽ അനുകൂലിക്കുന്ന ചെന്നൈ ട്രാക്ക് സാധാരണ പെരുമാറുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ട ട്രാക്ക് തുടക്കത്തിൽ നല്ല സ്വിങ്ങ് ഫാസ്റ്റ് ബോളര്മാര്ക്ക് നൽകി. തനിക്ക് നൽകിയ കോടികളുടെ പേരിൽ കളിയാക്കിയവർക്ക് മറുപടിയായി ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അപകടകാരിയായ അഭിഷേക് ശർമ്മയെ( 2 ) വീഴ്ത്തി സ്റ്റാർക്ക് കൊൽക്കത്ത ആഗ്രഹിച്ച തുടക്കം നൽകി. തൊട്ടടുത്ത ഓവറിൽ മറ്റൊരു വെടിക്കെട്ട് വീരൻ ഹെഡിനെ റൺ ഒന്നും എടുക്കാതെ മടക്കി വൈഭവ് അറോറയും മികവ് കാണിച്ചു.

കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ച രാഹുൽ ത്രിപാഠി – ഐഡൻ മക്രാം സഖ്യം പിടിച്ചുനിൽക്കുമെന്ന് തോന്നിച്ച സമയത്ത് ത്രിപാഠി ( 9 ) മടക്കി സ്റ്റാർക്ക് പിന്നെയും പ്രഹരം ഏൽപ്പിച്ചു. പിന്നെ കണ്ടത് ഡ്രസിങ് റൂമിലേക്കുള്ള മാർച്ച് ആയിരുന്നു. ഇതിനിടയിൽ ഐഡൻ മക്രാം ( 20 ) മടക്കി റസലും നിടീഷ് റെഡ്ഢി ( 13 ) മടക്കി ഹർഷിത് റാണയും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലേക്ക് കയറി. ഒരു ഫൈനൽ മത്സരത്തിന്റെ യാതൊരു ആവേശവും നൽകാതെ ബൗണ്ടറിയും സിക്സുമൊക്കെ വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസമായി.

അതിനിടയിൽ ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസൻ (16), അബ്ദുൾ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിൻസ് നടത്തിയ പോരാട്ടമാണ് സ്‌കോർ 100 കടത്തിയത്. കമ്മിൻസിനെ റസ്സൽ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വർ കുമാർ (0) പുറത്താവാതെ നിന്നു. 24 റൺസ് എടുത്ത കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ എന്നതിലുണ്ട് ഹൈദരാബാദിന്റെ അവസ്ഥ. കൊൽക്കത്തക്കായി റസൽ മൂന്നും ഹർഷിത് സ്റ്റാർക്ക് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈഭവ് നരൈൻ വരുൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയും തിളങ്ങി

കൊൽക്കത്തയ്ക്ക് പെട്ടെന്ന് പോയിട്ട് ആവശ്യം ഉള്ളത് പോലെ 

വളർഡ പെട്ടെന്ന് കളി തീർത്തിട്ട് ഞങ്ങൾക്ക് ആഘോഷിക്കാൻ ഉള്ളതാണ് എന്ന മട്ടിൽ കളിച്ച കൊൽക്കത്ത മറുപടിയും വേഗത്തിലാക്കി. ആദ്യ പന്ത് മുതൽ ആക്രമിച്ച അവർക്ക് ലക്‌ഷ്യം വ്യക്തായിരുന്നു. തുടക്കത്തിൽ വമ്പനടിക്ക് ശ്രമിച്ച് സുനിൽ നരൈൻ( 6 ) കമ്മിൻസിന് ഇരയായി മടങ്ങിയെങ്കിലും ക്രീസിൽ ഉറച്ച വെങ്കിടേഷ് അയ്യരും ഗുർബാസും ചേർന്ന് കൊൽക്കത്ത റൺ ചെയ്‌സ് വേഗത്തിലാക്കി.

തന്നെ കുറേ നാളായി ഇന്ത്യൻ ടീമിൽ നിന്ന് ഉൾപ്പടെ ഒഴിവാക്കിയ ദേഷ്യത്തിൽ കളിച്ച വെങ്കിയുടെ ബാറ്റിൽ നിന്ന് റൺ യദേഷ്ടം ഒഴുകി. ഗുർബാസും വെങ്കിയും ചേർന്ന് എല്ലാ ഹൈദരാബാദ് ബോളർമാർക്കും വയർ നിറച്ച് കൊടുത്തു എന്ന് തന്നെ പറയാം. ഭുവിയും കമ്മിൻസും നടരാജനും എല്ലാം ഉത്തരമില്ലാതെ പാഞ്ഞപ്പോൾ അർഹിച്ച ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഇതിനിടയിൽ 39 റൺ എടുത്ത് ഗുർബസിനെ ഷഹബാസ് മടക്കിയപ്പോൾ അപ്പോൾ കൊൽക്കത്ത ജയം ഉറപ്പിച്ചിരുന്നു. അവസാനം 6 റൺ എടുത്ത ശ്രേയസ് അയ്യരെ സാക്ഷിയാക്കി 52 റൺ നേടിയ വെങ്കിടേഷ് അയ്യർ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം കണ്ട ഏറ്റവും വിരസമായ ഫൈനൽ മത്സരമായി ഭാവിയിൽ ഇത് ഓർമ്മിക്കപ്പെടും എന്ന് ഉറപ്പാണ്.