ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന് വിജയിച്ചിരുന്നു. ഇന്ത്യയുടെ വിജയ ശില്പിയായ താരങ്ങളാണ് വിരാട് കോഹ്ലി, വരുൺ ചക്രവർത്തി എന്നിവർ. എന്നാൽ ഫൈനലിൽ ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ടുകൾ ഏതൊക്കെ താരങ്ങൾ ആയിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” ഗില്ലും ശ്രേയസുമായിരിക്കും ആ രണ്ടു പേരെന്നു ഞാന്‍ കരുതുന്നു. ന്യൂസിലാന്‍ഡിനെതിരേ ഇതുവരെ കളിച്ചിട്ടുള്ള മുഴുവന്‍ ഏകദിനങ്ങളുമെടുത്താല്‍ ഒന്നില്‍ മാത്രമേ ശ്രേയസ് അയ്യര്‍ 30ല്‍ താഴെ റണ്‍സിനു പുറത്തായിട്ടുള്ളൂ. എല്ലാ തവണയും അവര്‍ക്കെതിരേ അവന്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. മധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡിന്റെ ബൗളിങ് വളരെ മികച്ചതാണ്. മിച്ചെല്‍ സാന്റ്‌നറും മൈക്കല്‍ ബ്രേസ്വെല്ലുമെല്ലാം അവിടെ ബൗള്‍ ചെയ്യാനെത്തുകയും ചെയ്യും”
ആകാശ് ചോപ്ര തുടർന്നു:
” ഇവരെക്കൂടാതെ രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യുന്നതു കാണാം. എന്നാല്‍ ശ്രേയസ് അയ്യര്‍ സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി കളിക്കാറുണ്ട്. സ്പിന്നര്‍മാര്‍ക്കു മേല്‍ തന്റെ ബാറ്റിങിലൂടെ ആധിപത്യം നേടാനും അവനും കഴിയുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിന്റെ ശ്രദ്ധയും ശ്രേയസിനു മേലായിരിക്കും” ആകാശ് ചോപ്ര പറഞ്ഞു.