ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് തന്ത്രത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ വിമർശിച്ചു.
ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ, ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും മോശം തുടക്കമാണ് ലഭിച്ചത്. പവർപ്ലേ അവസാനിക്കുന്നതിന് മുമ്പുതന്നെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ടോപ് ഓർഡറിൽ യുവതാരം ആയുഷ് മാത്രെ മാത്രമാണ് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത്. വെറും 20 പന്തിൽ നിന്ന് 43 റൺസ് നേടിയ യുവതാരം ആറാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ പുറത്തായി. ഇതോടെ ചെന്നൈക്ക് താളവും നഷ്ടമായി. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സിന് രണ്ട് ഓവറിനുള്ളിൽ വെറും 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു.
എന്തായാലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ ചെന്നൈ, ആരാധകരെ ഞെട്ടിച്ചു. രണ്ടാം ഓവറിൽ രണ്ടാം വിക്കറ്റ് വീണതിനുശേഷം, സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നാലാം നമ്പറിൽ അവർ ഇറക്കി. മാത്രെ പുറത്തായപ്പോൾ, രവീന്ദ്ര ജഡേജ അശ്വിനൊപ്പം മധ്യനിരയിൽ എത്തുകയും ചെയ്‌തു.
ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി എന്നിവരെ മറികടന്ന് ജഡേജ, അശ്വിൻ എന്നിവരെ നേരത്തെ അയയ്ക്കാനുള്ള തീരുമാനം ഡെയ്ൽ സ്‌റ്റെയ്‌നെ അത്ഭുതപ്പെടുത്തി, ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്റിനെയും ധോണിയെയും അദ്ദേഹം വിമർശിച്ചു. “സിഎസ്‌കെ 3 വിക്കറ്റുകൾ നഷ്ടമായി നിൽക്കുന്നു, അപ്പോൾ അവർ 2 ബൗളർമാരെ ബാറ്റ് ചെയ്യാൻ അയയ്ക്കുന്നു. ചിലപ്പോൾ അവരുടെ കണക്കുകൾ പിഴക്കുന്നു എന്ന് തോന്നുന്നു.” അദ്ദേഹം പറഞ്ഞു.
Read more
അതേസമയം ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിർത്തി കളി പിടിച്ചു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ 14കാരൻ വൈഭവ് സൂര്യവൻഷിയാണ് ചെന്നൈയെ തകർത്തെറിയുന്നതിൽ നിർണായക പങ്ക് വഹിച്ചത്.