ബി.സി.സി.ഐയ്ക്ക് മുന്നില്‍ മെരുങ്ങി വിന്‍ഡീസ്, ആവശ്യം അംഗീകരിച്ചു

ഐ.പി.എല്‍ 14ാം സീസണിനെ ബാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനായി ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ഒരാഴ്ച മുന്‍പെങ്കിലും ആരംഭിക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം അംഗീകരിച്ച് വെസ്റ്റിന്‍ഡീസ്. പുതുക്കിയ തിയതി പ്രകാരം ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് അവസാനിക്കും.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ നടത്താനാണ് പദ്ധതി. കരീബിയന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഐ.പി.എല്‍ കരാറുള്ള താരങ്ങള്‍ക്ക് ഐ.പി.എല്‍ രണ്ടാം പാദത്തിന്റെ തുടക്കം മുതല്‍ കളിക്കാം.

കരീബിയന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതോടെ അവിടെ നിന്നുള്ള ഐ.പി.എല്‍ താരങ്ങളെ അനായാസം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ നടത്തി യു.എ.ഇ യിലേക്ക് എത്തിക്കാമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

33 മത്സരങ്ങളാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലുള്ളത്. സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. ഐ.പി.എല്ലില്‍ 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.