ആ നശിച്ച നാട്ടില്‍ നിന്നും തങ്ങളുടെ കുട്ടികളെ എങ്കിലും രക്ഷിച്ചെടുക്കാന്‍ ഉള്ള അവസാന കച്ചിത്തുരുമ്പാണ് അവര്‍ക്കു ക്രിക്കറ്റ്

ഒരു ജനത ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല. തെരുവില്‍ ഇറങ്ങി ആടിയും പാടിയും മനസ്സ് തുറന്നു തങ്ങളുടെ പ്രീയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ ഇന്നലെ വീര്‍പ്പു മുട്ടി വീടുകളില്‍ അടച്ചിരുന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും. അവരുടെ പ്രാര്‍ത്ഥനയുടെ മുഴുവന്‍ ഊര്‍ജവും ആവാഹിച്ചു പത്താന്‍ വീര്യത്തിന്റെ പര്യായം ആയ തീയില്‍ കുരുത്ത ആ പതിനൊന്നു മനുഷ്യര്‍ മിഡില്‍ ഈസ്റ്റിലെ ആ വലിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാക്കിസ്ഥാന്‍ എന്ന വമ്പന്‍ ടീമിനെ മുള്‍മുനയില്‍ നിര്‍ത്തി.

ഏതെങ്കിലും ക്രിക്കറ്റ് അക്കാദമി അട വിരിച്ചിറക്കിയ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ ആയിരുന്നില്ല അവര്‍. അവര്‍ കളിക്കാന്‍ പഠിച്ചത് ചോര മണക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരുവുകളില്‍ ആയിരുന്നു. എപ്പോള്‍ വേണമെങ്കിലും ചീറി പാഞ്ഞെത്തി തങ്ങളുടെ നെഞ്ചിന്‍ കൂടു തകര്‍ക്കുമായിരുന്ന വെടിയുണ്ടകളെ പോലും ഭയക്കാതെ അടങ്ങാത്ത അഭിനിവേശവുമായി ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയവര്‍. ഐ സി സി യുടെ വിലക്ക് ഭീഷണി ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്കു മീതെ തൂങ്ങി കിടക്കുമ്പോള്‍ ജയിക്കുക ലോകത്തിനു മുന്നില്‍ തെളിയിക്കുക എന്നത് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടുത്തോളം അനിവാര്യം ആയിരുന്നു.

Image

അത്താഴ പട്ടിണി കിടന്നു മിച്ചം പിടിക്കുന്ന പണം കൊണ്ടു മക്കള്‍ക്കു ക്രിക്കറ്റ് കിറ്റ് വാങ്ങി കൊടുക്കുന്ന ഒരു പാടു മനുഷ്യരുണ്ട് അഫ്ഗാനില്‍. ആ നശിച്ച നാട്ടില്‍ നിന്നും തങ്ങളുടെ കുട്ടികളെ എങ്കിലും രക്ഷിച്ചെടുക്കാന്‍ ഉള്ള അവസാന കച്ചി തുരുമ്പാണ് അവര്‍ക്കു ക്രിക്കറ്റ്. അതു എറ്റവും നന്നായി മനസ്സിലാക്കിയാണ് ഇന്നലെയും അവരുടെ ടീം കളിക്കാന്‍ ഇറങ്ങിയത്.

വള്ളുവക്കോനാതിരിയുടെ മാനം കാക്കാന്‍ ആയി ശക്തരായ സാമൂതിരി പടയോട് വെട്ടി മരിക്കാന്‍ ഇറങ്ങി തിരിച്ച ചാവേറുകളുടെ മനസ്സായിരുന്നു ആ പതിനൊന്നു പേര്‍ക്കും. ഓരോ പോരാളിയും വെട്ടേറ്റു വീഴുമ്പോഴും അടുത്തവന്‍ വര്‍ധിത വീര്യത്തോടെ ഇരച്ചു കയറുന്ന അതെ പോരാളികളുടെ മനസ്സ്. അവസാനം വരെ പൊരുതിയാണ് അവര്‍ കിഴടങ്ങിയത്. ആ പോരാട്ട വീര്യത്തെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. എങ്കിലും മനസ്സ് വെറുതെ കൊതിച്ചു പോകുന്നു ഇന്നലത്തെ മത്സരത്തില്‍ അഫ്ഗാന്‍ ജയിരുന്നുവെങ്കില്‍ എന്ന്..

എഴുത്ത്: പ്രിന്‍സ് റഷീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍