ഫുട്‌ബോളിന്റെ നാട്ടില്‍ നിന്നും ക്രിക്കറ്റ് ഭ്രാന്തിയായി ; ടീം ഇന്ത്യയുടെ നെറുകയിലേക്ക് ജുലന്‍ എത്തിയത് രണ്ടുമുറി ടിന്‍ഷീറ്റ് വീട്ടില്‍ നിന്നും

പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നോ? നിനക്ക് പഠിക്കാനൊന്നുമില്ലേ? അനേകരാണ് ചെറുപ്പ കാലത്ത് ആണ്‍കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കാനായി പോയപ്പോള്‍ അനേകരാണ് ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ജുലന്‍ ഗോസ്വാമിയെ പിടിച്ചു നിര്‍ത്തിയിരുന്നത്. അന്ന് പിടിച്ചു നിര്‍ത്തിയവര്‍ക്കൊന്നും പക്ഷേ ജുലന്‍ ഗോസ്വാമിയുടെ കരിയറിനെ പിടിച്ചു കെട്ടാനായില്ല. ഏറ്റവും കൂടുതല്‍ ഏകദിനവും ഏറ്റവും കൂടുതല്‍ ലോകകപ്പും കളിച്ച താരമായ താരത്തിന് ഇനി ബാക്കിയുള്ളത് പേരിലൊരു ലോകകപ്പ് നേട്ടമാണ്.

ബന്ധുക്കളുടെയും സമൂഹത്തിന്റെയും പരിഹാസത്തെയും അധിക്ഷേപത്തെയുമെല്ലാം അവഗണിച്ചാണ് ജുലന്‍ 19 ാം വയസ്സില്‍ രാജ്യത്തിനായി അരങ്ങേറിയത്. ഫുട്‌ബോളിന് ശക്തമായ വേരുകളുള്ള പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചെറിയ പട്ടണമായ ചക്ദാ പട്ടണത്തിലായിരുന്നു ജുലന്റെ ജനനം. നാട്ടുകാര്‍ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരായി ആ കളിയെ പ്രോത്സാഹിപ്പിക്കുന്ന ഘട്ടത്തിലായിരുന്നു ജുലന്‍ ക്രിക്കറ്റ് ഭ്രാന്തിയായി മാറിയത്. ഗ്രാമത്തിലെ എല്ലാവരേയും പോലെ ആദ്യം ഫുട്‌ബോള്‍ ആരാധിക ആയിരുന്നു ജുലനെ 1992 ലോകകപ്പാണ് പതിയെ ക്രിക്കറ്റ്ഭ്രാന്ത് പിടുപ്പിച്ചത്. ഇതോടെ വീടിനടുത്തുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം താരം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി.

രണ്ടു സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ബംഗാളിലെ ഒരു മദ്ധ്യവര്‍ത്തി കുടുംബത്തില്‍ ചക്ദായിലെ ടിന്‍ ഷീറ്റിട്ട രണ്ടു മുറി വീട്ടില്‍ നിന്നുമായിരുന്നു ജുലന്‍ ക്രിക്കറ്റ് യാത്ര തുടങ്ങിയത്്. ബംഗാളിലെ ഇത്തരം കുടുംബങ്ങളിലെ മറ്റു പെണ്‍കുട്ടികള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളായി പാട്ടും ഡാന്‍സുമായി നടക്കുമ്പോള്‍ ജുലന്റെ വിനോദം ക്രിക്കറ്റായിരുന്നു. ആന്റിയുടെ വീടിനടുത്തുള്ള ആണ്‍കുട്ടികളുമായിട്ടായിരുന്നു ജുലന്‍ ക്രിക്കറ്റ് തുടങ്ങിയത്. ആദ്യം ടീമില്‍ കൂടാന്‍ അവ അനുവദിക്കുമായിരുന്നില്ല.

അവര്‍ ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ അനുവദിച്ചിരുന്നില്ല. ജുലന്റെ ബൗളിംഗിന് വേഗത കുറവായിരുന്നെന്നായിരുന്നു ആക്ഷേപം. ഇതാണ് താരത്തിന് ഫാസ്റ്റ് ബൗളറായി മാറാനുള്ള പ്രചോദനമായത്. വേഗത്തില്‍ പന്തെറിയാനുള്ള നിരന്തര പരിശീലനം പിന്നീട് വനിതകളുടെ അന്താരാഷ്ട്ര മത്സരത്തില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാക്കി ജുലനെ മാറ്റി. ഒരു ഘട്ടത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന വനിതാ താരവും.

തന്റെ ചെറിയ പട്ടണത്തില്‍ താരത്തിന് വളരാനുള്ള മതിയായ സൗകര്യവും ഇല്ലായിരുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വിവേകാനന്ദ പാര്‍ക്കിലുള്ള കോച്ചിംഗ് സെന്ററിലേക്ക് തന്നെ അയയ്ക്കാന്‍ ജുലന്‍ മാതാപിതാക്കളോട് ചട്ടം കെട്ടി. എന്നാല്‍ കുടുംബത്തില്‍ നിന്നും ആദ്യം ഉയര്‍ന്നത് എതിര്‍പ്പായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മറ്റൊരു നഗരത്തിലേക്ക ബസില്‍ പോകാന്‍ അനുവദിക്കുന്നത് എന്തിനാണെന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റില്‍ അത്ര പതിവല്ലായിരുന്ന കാലത്ത് യാഥാസ്ഥിതി കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് അക്കാലത്ത് വലിയ വെല്ലുവിളികളായിരുന്നു നേരിടേണ്ടി വന്നതെന്നാണ് താരം പിന്നീട് പറഞ്ഞത്. എന്നാല്‍ താരത്തിന്റെ നിശ്ചയദാര്‍ഡ്യം ഇതിനെയൊക്കെ മറികടക്കാന്‍ സഹായിച്ചു. 2016 ല്‍ അന്താരാഷ്്വട്ര വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത് എത്തിയ താരം 2018 ഫെബ്രുവരി 7 ന് ക്രിക്കറ്റില്‍ ചരിത്രമെഴുതി. ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമായിട്ടാണ് മാറിയത്.