ട്രോഫികൾ പോലും നിരത്തി വെയ്ക്കാൻ ഇല്ലാത്ത വീട്ടിൽ നിന്ന് വരുന്ന അയാൾ ഭാവിയിൽ ട്രോഫികൾ വെയ്ക്കാൻ തന്നെ ചിലപ്പോൾ ഒരു വീട് വെയ്ക്കും; റിങ്കുവിന്റെ ജയം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ആ മനുഷ്യനാണ്

കൊൽക്കത്തയ്ക്ക് ജയിക്കാൻ 5 പന്തുകളിൽ 28 റൺസ് വേണ്ട സമയം. യാഷ് ദയാലിൻ്റെ ഒരു പന്ത് റിങ്കു സിംഗ് ഗാലറിയിൽ എത്തിക്കുമ്പോൾ കമൻ്റേറ്റർ പറയുന്നുണ്ട്- ”നല്ലൊരു സിക്സർ. പക്ഷേ ഈ കളി കെ.കെ.ആർ ജയിക്കില്ല എന്ന് ഉറപ്പിച്ചുപറയാനാകും.”

സാധാരണ ഗതിയിൽ കളി തീരുന്നതിനുമുമ്പ് കളിപറച്ചിലുകാർ വിധി പറയാറില്ല. ആ പതിവ് പോലും തെറ്റിയെങ്കിൽ കൊൽക്കത്തയുടെ സ്ഥിതി എത്രമാത്രം പരിതാപകരമായിരുന്നിരിക്കണം. പക്ഷേ തുടർന്നുള്ള നാല് പന്തുകളും റിങ്കു സിക്സറുകളാക്കി മാറ്റി! ക്രിക്കറ്റ് ലോകം തരിച്ചുനിന്നു. കമൻ്റേറ്റർക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടിവന്നു!

റിങ്കുവിൻ്റെ പുറകിൽ ഹൃദയസ്പർശിയായ ഒരു കഥയുണ്ട്. ട്രോഫികൾ നിരത്തിവെയ്ക്കാൻ പോലും സ്ഥലമില്ലാത്ത ഒരു കൊച്ചുവീട്ടിൽ നിന്നാണ് അയാൾ വരുന്നത് എന്ന് വായിച്ചിട്ടുണ്ട്. ഒരിക്കൽ സ്വീപ്പറുടെ ജോലി ഏറ്റെടുക്കുന്നതിൻ്റെ വക്ക് വരെ റിങ്കു എത്തിയതാണ്. പക്ഷേ വിധിയും പ്രതിഭയും അയാളെ ക്രിക്കറ്ററാക്കി മാറ്റി.

ഒരു റഷീദ് ഖാൻ ഹാട്രിക് എതിരാളികളിൽ സൃഷ്ടിക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്. അതിനെ അതിജീവിച്ച് ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ഫിനിഷ് ചെയ്യണമെങ്കിൽ റിങ്കുവിൻ്റെ റേഞ്ച് എന്തായിരിക്കണം! അതും നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനെതിരെ അവരുടെ മടയിൽവെച്ച്! പണ്ട് രാഹുൽ ടെവാട്ടിയ ഇതുപോലൊരു പ്രകടനം നടത്തിയിട്ടുണ്ട്. ആ ടെവാട്ടിയയുടെ ടീമിനുതന്നെ അത് തിരിച്ചുകിട്ടി എന്നതാണ് ഏറ്റവും കൗതുകകരം…!

റിങ്കുവിൻ്റെ ക്രിക്കറ്റ് യാത്രയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് അച്ഛനാണ്. ഒരിക്കൽ റിങ്കുവിന് പരിക്കേറ്റപ്പോൾ റിങ്കുവിൻ്റെ അച്ഛൻ ഭക്ഷണം പോലും കഴിക്കാതെ വിഷമിച്ചിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് അച്ഛനെ സമാധാനിപ്പിച്ചതെന്നും റിങ്കു പറഞ്ഞിട്ടുണ്ട്. ഈ നിമിഷത്തിൽ ലോകത്തിലെ ഏറ്റവും അഭിമാനിയായ പിതാവ് റിങ്കുവിൻ്റെ അച്ഛനായിരിക്കും. തീർച്ച.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ