ചേതന്‍ ശര്‍മ്മയുടെ വിവാദ വെളിപ്പെടുത്തലുകള്‍; ഒടുവില്‍ പ്രതികരിച്ച് ബി.സി.സി.ഐ

ഇന്ത്യന്‍ ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മയുടെ പുറത്തുവന്ന വീഡിയോയിലെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന കളിക്കാരെക്കുറിച്ച് അന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

ചേതന്‍ ശര്‍മ അല്‍പ്പം കൂടുതലായി സംസാരിച്ചു. ഇന്ത്യയുടെ മുതിര്‍ന്ന കളിക്കാരൊന്നും അദ്ദേഹത്തോടു സംസാരിക്കാറില്ല. ഏതെങ്കിലും പരിശീലന സെഷനില്‍ ചേതനുമായി രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, രോഹിത് ശര്‍മ എന്നിരുമായി ചേതന്‍ പരസ്യമായി സംസാരിക്കുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിനിടെ ചേതന്‍ അവിടെ ഒരു മൂലയില്‍ നില്‍ക്കുകയായിരുന്നു. താരങ്ങളാരും അദ്ദേഹത്തോടു സംസാരിക്കാന്‍ തുനിഞ്ഞിരുന്നില്ല- ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ചേതന്‍ ശര്‍മയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കു വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ചേതന്‍ ശര്‍മ്മ ബിസിസിഐയുടെ ആഭ്യന്തര അന്വേഷണത്തിന് വിധേയനാകും. മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ്മയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നു വേണം കരുതാന്‍.