'ബുംറയേക്കാള്‍ സിറാജ് കേമന്‍'; കേൾക്കുമ്പോൾ ഞെട്ടേണ്ട; കാരണങ്ങൾ പറഞ്ഞ് നെഹ്റ

കരിയറിന്റെ തുടക്കത്തില്‍ റണ്‍സ് വഴങ്ങുന്നതില്‍ ഒരുപാട് പഴികേട്ട താരമാണ് മുഹമ്മദ് സിറാജ്. എന്നാല്‍ ആ പഴയ തല്ലുകൊള്ളിയല്ല ഇന്നത്തെ സിറാജ്. ലോകോത്ത ബാറ്റ്‌സ്മാന്‍മാരെ വരെ വീഴ്ത്താന്‍ കെല്‍പ്പുള്ളവനാണ്. ഇപ്പോഴിതാ സിറാജിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. കഴിവില്‍ ബുംറയേക്കാള്‍ കേമനാണ് സിറാജ് എന്നാണ് നെഹ്‌റയുടെ വിലയിരുത്തല്‍.

“ബോളര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും ജസ്പ്രീത് ബുംമ്രയെക്കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. എന്നാല്‍, കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സിറാജ് ബുംമ്രയ്ക്ക് പുറകിലാണെന്ന് എനിക്ക് തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എ ടീമിന് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും സിറാജ് 5-6 വിക്കറ്റുകള്‍ നേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അയാള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന മികച്ച ബോളറാണ്.”

“എല്ലാ വേരിയേഷനുകളും കയ്യിലുണ്ട്. ആ കാര്യത്തില്‍ ബുംമ്രയെക്കാള്‍ കേമനാണ് സിറാജ് എന്ന് ഞാന്‍ പറയും. വ്യത്യസ്തമായ സ്ലോ ബോളുകള്‍ അയാള്‍ക്കറിയാം. അതില്‍ വേഗത കുറവ് ഒന്നും കാണില്ല. ന്യൂ ബോളുകള്‍ ഇരുവശത്തേക്ക് ചലിപ്പിക്കാനും അയാള്‍ക്ക് കഴിയും. കായികക്ഷമത നിലനിര്‍ത്തുകയും ഏകാഗ്രത നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാകും” നെഹ്‌റ പറഞ്ഞു.

ഇടക്ക് മികച്ച പ്രകടനങ്ങളുമായി തിളങ്ങിയ സിറാജിന് ഈ ഐ.പി.എൽ സീസൺ അത്ര മികച്ചതായിരുന്നില്ല. താരം നല്ല പ്രഹരം ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലണ്ടുമായി നടന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിഗ്‌സിൽ 4 വിക്കറ്റെടുത്ത താരം രണ്ടാം ഇന്നിങ്സിൽ പ്രഹരം ഏറ്റുവാങ്ങി.