IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

കരുൺ നായർ- ഈ പേര് നിങ്ങൾ മറന്നോ ക്രിക്കറ്റ് പ്രേമികളെ? ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറിയൊക്കെ നേടി ഞെട്ടിച്ച താരം പിന്നെ എപ്പോഴോ ഇന്ത്യൻ ജേഴ്സിയിൽ നിന്ന് മറഞ്ഞുപോകുക ആയിരുന്നു. ആക്രമണ രീതിയിൽ ബാറ്റ് ചെയ്യുന്ന, ക്ലാസും മാസമായി കളിക്കുന്ന താരം ഇന്ത്യക്കായി ആറ് ടെസ്റ്റുകളിൽ നിന്നായി 62 ശരാശരിയിൽ 374 റൺസാണ് ആകെ നേടിയത് . 2016 ഡിസംബറിൽ ചെന്നൈയിൽ ​ഇംഗ്ലണ്ടിനെതിരെ 303റൺസ് നേടിയതാണ് കരുൺ നായരുടെ ശ്രദ്ധേയ നേട്ടം. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്ന കരുൺ. എന്നാൽ 2017ന് ശേഷം ഇന്ത്യൻ ടീമിൽ കരുൺ നായർക്ക് ഒരിക്കൽ പോലും ഇടം ലഭിച്ചില്ല. മോശം ഫോമാണ് ടീമിൽ നിന്ന് താരത്തെ പുറത്താക്കാനുള്ള കാരണമായി സെലക്ടർമാർ പറഞ്ഞത്.

എന്തായാലും ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ച കരുൺ നായർക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലായിരുന്നു. എത്ര മികച്ച ഫോമിൽ കളിച്ചാലും തന്നെ ടീമിൽ എടുക്കാത്ത സെലെക്ടര്മാരോട് അദ്ദേഹം 2022 ൽ ‘Dear cricket, give me one more chance’ എന്ന ട്വീറ്റ് എഴുതി ​വാർത്തകളിൽ നിറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ വിദര്ഭയുടെ സമീപകാല നേട്ടങ്ങൾക്ക് എല്ലാം കാരണമായ കരുൺ സെഞ്ചുറികളുടെ തമ്പുരാൻ എന്നാണ് വിജയ് ഹസേരയിൽ അറിയപ്പെട്ടത്. എന്തായാലും ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായ കരുൺ തന്റെ അവസാന ചാൻസ് എന്ന രീതിയിലാണ് ടൂർണമെന്റിന്റെ കാണുന്നത് എന്ന് തോന്നുന്നു. പോയിന്റ് പട്ടികയിൽ മുന്നിൽ ഉള്ള ഡൽഹിക്കായി ഇതുവരെ കളത്തിൽ ഇറങ്ങാൻ പറ്റാത്ത താരം ഇന്ന് മുംബൈക്ക് എതിരെ അവസരം കിട്ടിയപ്പോൾ അത് അങ്ങോട്ട് മുതലാക്കി.

മുംബൈ ഉയർത്തിയ 206 റൺ ലക്ഷ്യം പിന്തുടരുമ്പോൾ മൂന്നാമനായി ക്രീസിൽ എത്തിയ താരം സാക്ഷാൽ ബുംറയും ബോൾട്ടും ഹാർദിക്കും ഒകെ നേതൃത്വം നൽകുന്ന മുംബൈ നിരയെ കൊന്ന് കൊലവിളിച്ചു എന്ന് പറയാം. അതിൽ എടുത്ത് പറയേണ്ടത് “ഒരു ബൗണ്ടറി എങ്കിലും ഇവന്റെ പന്തിൽ അടിച്ചാൽ ഭാഗ്യം എന്നൊക്കെ വിചാരിക്കുന്ന ബുംറയെ” അടിച്ചു കൊന്നതാണ്. താരത്തിന്റെ 9 പന്തുകളിൽ നിന്നായി 23 റൺസാണ് താരം നേടിയത്.

22 പന്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന കരുൺ ഒടുവിൽ പുറത്താകുമ്പോൾ 40 പന്തിൽ 89 റൺ നേടിയിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും തന്നെ ടീമിൽ എടുക്കാനുള്ള എല്ലാം ചെയ്താണ് താരം മടങ്ങിയതെന്ന് പറയാം.

Read more