കിക്ക് ബോക്‌സറായ ഭാര്യയുടെ ക്രൂര പീഡനം; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കുടുംബ കോടതി. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം നേടാന്‍ ഹര്‍ജിക്കാരന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 2012ല്‍ ആയിരുന്നു ശിഖര്‍ ധവാനും ആഷ മുഖര്‍ജിയും വിവാഹിതരായത്. 2021 സെപ്റ്റംബറിലാണ് ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.

വര്‍ഷങ്ങളോളം മകനുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ നിര്‍ബന്ധിച്ച ഭാര്യ ആഷ മുഖര്‍ജി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് അറിയിച്ചുകൊണ്ടാണ് ജഡ്ജി വിവാഹമോചനം അനുവദിച്ചത്. ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ തയ്യാറായെന്നും ഇവരുടെ ദാമ്പത്യം വളരെ മുന്‍പേ അവസാനിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ദമ്പതികളുടെ മകന്റെ സ്ഥിരം കസ്റ്റഡിയില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ധവാന് മകനെ കാണാനും വീഡിയോ കോളിലൂടെ സംസാരിക്കാനും കോടതി അനുവാദം നല്‍കി. ഇതോടെ 11 വര്‍ഷത്തെ ധവാന്റെ ദാമ്പത്യ ജീവിതത്തിന് വിരാമമായി. മെല്‍ബണിലെ കിക്ക് ബോക്‌സറായിരുന്നു ആഷ മുഖര്‍ജി.