ബ്രാവോ ദി ബോളിംഗ് ഗുരു, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ 15 , 16 ഓവറുകളിലെ മാജിക്ക്; കളിയുടെ ട്വിസ്റ്റ് സംഭവിച്ചത് അവിടെ

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി.

മുംബൈയിലെ പിച്ചിൽ ടോസ് ജയിച്ചപ്പോൾ തന്നെ ഹാർദിക് പകുതി ജയിച്ച സന്തോഷത്തിൽ ആയിരുന്നു. കാരണം ആ ട്രാക്കിൽ റൺ പിന്തുടരാൻ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിന് പറ്റുമെന്ന് അയാൾക്ക് വിശ്വാസം ഉണ്ടായിരുന്നു. ഭേദപ്പെട്ട ബോളിങ് പ്രകടനമാണ് മുംബൈ കാഴ്ചവെച്ചതും. എന്നാൽ കളിയിൽ അവരെ തോൽപ്പിച്ചത് അയാളുടെ തീരുമാനങ്ങൾ തന്നെ ആയിരുന്നു. എന്നാൽ മുംബൈയുടെ ബോളിങ്ങിൽ അയാൾ എടുത്ത തീരുമാനങ്ങൾ തോൽവിക്ക് കാരണമായി.

ഫ്രാഞ്ചൈസിയിൽ തിരിച്ചെത്തിയത് മുതൽ ഹാർദിക് പാണ്ഡ്യാ വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾക്കുന്നത്. ഇന്നലെ അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും തൻ്റെ മൂന്ന് ഓവറിൽ നിന്ന് 43 റൺസ് വഴങ്ങി. അദ്ദേഹം അവസാന ഓവർ എറിയാൻ എടുത്ത തീരുമാനവും പിഴച്ചുപ്പോയി എന്ന് പറയാം. സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ എംഎസ് ധോണി തുടർച്ചയായി മൂന്ന് സിക്‌സറുകൾ അടിച്ചു. കളിയിൽ ചെന്നൈയുടെ വിജയത്തിന് കാരണമായതും ധോണിയുടെ ഈ അവസാന ഓവർ വെടിക്കെട്ട് തന്നെ ആയിരുന്നു.

ഹാർദിക്കിന്റെ സഹായം ചെന്നൈക്ക് കിട്ടിയെങ്കിലും കളിയിൽ ചെന്നൈ വിജയത്തിന് കാരണമായ ചില കാരണങ്ങൾ ഉണ്ടായി. ഋതുരാജ് ഗെയ്ക്‌വാതും ശിവം ദുബൈയും കളിച്ച ഇന്നിംഗ്‌സും പതിരാണയുടെ തകർപ്പൻ ബോളിംഗുമൊക്കെ അതിന് കാരണമായി. എന്നാൽ അധികം ആരും പറയാത്ത ഒരു സംഭവം ചെന്നൈ വിജയത്തിൽ നിർണായകമായി. രോഹിത് ശർമ്മ പോലെ ഒരു മികച്ച ഹിറ്റർ ക്രീസിൽ നിന്നപ്പോൾ 15 ആം ഓവർ എറിയാൻ എത്തിയത് ശാർദൂൽ താക്കൂർ. അവിടെ അദ്ദേഹം വഴങ്ങിയത് രണ്ട് ഓവർ മാത്രമാണ്. ആ ഓവറിന്റെ ക്ഷീണം മാറ്റാൻ അടുത്ത ഓവർ നോക്കി നിന്ന രോഹിത്തിന് മുന്നിൽ എത്തിയത് തുഷാർ ദേശ്പാണ്ഡെ. അവിടെ തുഷാര് വഴങ്ങിയത് 3 റൺസ് മാത്രം. ചെന്നൈയുടെ 20 റൺ വിജയത്തിൽ ഈ രണ്ട് ഓവറുകൾ നിർണായകമായി.

ചെണ്ടകളൊന്നൊക്കെ പറഞ്ഞ് ഒരു കാലത്ത് ട്രോളിയ താരങ്ങൾ മികച്ച ഹിറ്റർമാർ ക്രീസിൽ നിന്നപ്പോൾ എറിഞ്ഞ പന്തുകൾ ഒകെ ക്ലാസ് ആയിരുന്നു. അതിന് അവർ നന്ദി പറയേണ്ടത് ബോളിങ് പരിശീലകൻ ഡ്വെയ്ൻ ബ്രാവോക്ക് ആണ്. സ്ലോ ബോളുകളും പിച്ചിന്റെ സാഹചര്യം മനസിലാക്കിയുള്ള അസാധാരണ ബോളിങ് കൂടി ആയപ്പോൾ രണ്ട് താരങ്ങളും തിളങ്ങി. ചെന്നൈ താരങ്ങളെ നന്നായി അറിയാവുന്ന ബ്രാവോ അവരോടൊപ്പം നടത്തിയ ഹോംവർക്കിന്റെ തെളിവാണ് ആ രണ്ട് ഓവറുകളും.