ബിപിഎല്‍ ഒത്തുകളി; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഷൊയ്ബ് മാലിക്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) ടീമായ ഫോര്‍ച്യൂണ്‍ ബാരിഷലുമായി വേര്‍പിരിയാനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള ‘മാച്ച് ഫിക്‌സിംഗ്’ അഭ്യൂഹങ്ങള്‍ നിഷേധിച്ച് പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തിനിടെ ഒരേ ഓവറില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞതിന് ശേഷം മാലിക്ക് മാച്ച് ഫിക്‌സിംഗിന് വിധേയനായെന്നും ഇത് അദ്ദേഹത്തിന്റെ കരാര്‍ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസിയില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും ‘മാച്ച് ഫിക്‌സിംഗ്’ കിംവദന്തികളുമായി ഇതിന് ബന്ധമില്ലെന്നും മാലിക് എക്‌സില്‍ കുറിച്ചു.

ദുബായില്‍ നേരത്തേ ഏറ്റ മാധ്യമ പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യത്താലാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കുന്നത്. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തില്‍ ആവശ്യമാണെങ്കില്‍ ടീമിനൊപ്പം ചേരും. ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടില്ല. ക്യാപ്റ്റന്‍ തമീം ഇഖ്ബാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും മാലിക് അറിയിച്ചു. ജനുവരി 19 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ബി.പി.എല്‍. മത്സരങ്ങള്‍.

ഖുല്‍ന ടൈഗേഴ്സിനെതിരായ മത്സരത്തില്‍ മൂന്ന് നോ ബോളുകള്‍ എറിഞ്ഞതിന് ഷൊയിബ് മാലിക് നിരീക്ഷണത്തിന് വിധേയനായി. ഫോര്‍ച്യൂണ്‍ ബാരിഷാല്‍ മാലിക്കിന്റെ കരാര്‍ അവസാനിപ്പിച്ചതായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഒരു പത്രപ്രവര്‍ത്തകന്‍ സ്ഥിരീകരിച്ചതോടെ ചര്‍ച്ചകള്‍ ഒന്നുകൂടി ചൂടുപിടിച്ചു.

ഫോര്‍ച്യൂണ്‍ ബാരിഷാലും ഖുല്‍ന ടൈഗേഴ്‌സും തമ്മിലുള്ള മത്സരത്തില്‍, ടി20യില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഏഷ്യന്‍ കളിക്കാരനായി മാലിക് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എന്നിരുന്നാലും മത്സരത്തില്‍ തുടരെ തുടരെ മൂന്ന് നോ ബോളുകള്‍ എറിഞ്ഞ് മാലിക് ദുരന്ത നായകന്‍ കൂടിയായി. ആ ഓവറില്‍ 18 റണ്‍സാണ് താരം വഴങ്ങിയത്.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവ് കൂടിയായ മാലിക് കഴിഞ്ഞ ദിവസം പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. സാനിയയുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് മാലിക് മൂന്നാമതും വിവാഹം കഴിച്ചത്.