ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനോട് ബി.സി.സി.ഐയുടെ പരസ്യ വിവേചനം; വിമര്‍ശനം ശക്തം

ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്ന ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനോട് ബി.സി.സി.ഐയുടെ പരസ്യ വിവേചനം. ഇംഗ്ലണ്ടിന് പോകുന്ന പുരുഷ ടീമിന്റെ കോവിഡ് ടെസ്റ്റ് ബി.സി.സി.ഐ നടത്തി കൊടുക്കുമ്പോള്‍ വനിതാ ടീമിനോട് സ്വന്തം ചെലവില്‍ ചെയ്യണമെന്ന ബി.സി.സി.ഐയുടെ നിലപാടാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ഒരേ പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ സംഘത്തിലെ രണ്ട് ടീമുകളോട് വ്യത്യസ്ത സമീപനം സ്വീകരിച്ച ബി.സി.സി.ഐ നിലപാടില്‍ വനിതാ താരങ്ങള്‍ക്ക് അതൃപ്തിയുള്ളതായാണ് സൂചന. കളിക്കാര്‍ക്ക് ഒപ്പം വരുന്ന പുരുഷ ടീമിലെ കുടുംബാംഗങ്ങളേയും ബി.സി.സി.ഐ തന്നെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച്, ഒരേ വിമാനത്തിലാണ് ഇംഗ്ലണ്ടിന് പോകുന്നത്. പുരുഷ ടീം ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക. വനിതാ ടീമാവട്ടെ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും.

ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇരുടീമുകളും ഇംഗ്ലണ്ടിലേക്കു പറക്കുക. മെയ് 19നാണ് വനിതാ, പുരുഷ താരങ്ങള്‍ മുംബൈയില്‍ ബയോ ബബിളിലേക്ക് എത്തേണ്ടത്. തുടര്‍ന്ന് മുംബൈയിലെ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങളുടെ രണ്ടാഴ്ച നീളുന്ന ക്വാറന്റീന്‍.