ബിഷൻ സിംഗ് ബേദി അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു പ്രായം. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച ഇതിഹാസ സ്പിന്നർ 266 വിക്കറ്റുകൾ വീഴ്ത്തി. 10 ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവത്തിന്റെ ശില്പിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ എന്ന് ബേദിയെ വിശേഷിപ്പിക്കാം.

ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1975 ലോകകപ്പ് മത്സരത്തിൽ 12-8-6-1 എന്ന അദ്ദേഹത്തിന്റെ തകർപ്പൻ ബൗളിംഗ് കണക്കുകൾ ഈസ്റ്റ് ആഫ്രിക്കയെ 120 ൽ ഒതുക്കി. അമൃത്‌സറിൽ ജനിച്ച സ്പിന്നർ, ആഭ്യന്തര സർക്യൂട്ടിൽ ഡെൽഹിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 370 മത്സരങ്ങളിൽ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യക്കാർക്കിടയിൽ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.

1970 ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി ബേദിയെ ആദരിച്ചു