രക്ഷകനായി ഭരത്, സന്നാഹത്തില്‍ നാണക്കേട് ഒഴിവാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി കെഎസ് ഭരത്. ലെസ്റ്റര്‍ഷെയറിനെതിരെ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 246 റണ്‍സെന്ന നിലയിലാണ്.

കെഎസ് ഭരതിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 111 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 70 റണ്‍സ് നേടി താരം ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഷമിയാണ് ഭരതിനൊപ്പമുള്ളത്.

ഏഴിനു 148 ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 തികയ്ക്കുമോയന്ന സംശയം മുന്നിുല്‍ നില്‍ക്കവേയാണ് ഭരത് രക്ഷനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഭരത്.

നായകന്‍ രോഹിത് ശര്‍മ (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), വിരാട് കോഹ്‌ലി (33), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6), ഉമേഷ് യാദവ് (23) എന്നിവരാണ് പുറത്തായത്.

അഞ്ചു വിക്കറ്റുകളെടുത്ത റോമന്‍ വാക്കറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. വില്‍ ഡേവിസ് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിനൊപ്പമാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാം ഇവാന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര് പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ/പ്രസിദ്ധ് കൃഷ്ണ.