ആരാധകര്‍ ഇളകി, വിമര്‍ശനവും, കോഹ്‌ലിയെ ഒതുക്കാനില്ലെന്ന് ബി.സി.സി.ഐ ; നൂറാം ടെസ്റ്റിന് കാണികളെ അനുവദിച്ചു...!!

വിരാട്‌കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്താണെന്ന് ഒടുവില്‍ ബിസിസിഐ യ്ക്ക് മനസ്സിലായി. നായക വിവാദത്തിന് പിന്നാലെ ആരുമില്ലാതെ വിരാട്‌കോഹ്ലിയുടെ 100 ാം ടെസ്റ്റ് നടത്താനുള്ള നീക്കത്തില്‍ നിന്നും ബിസിസിഐ പിന്മാറി. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളി നടത്താനുള്ള തീരുമാനം വിരാട്‌കോഹ്ലിയെ ഒതുക്കാനുള്ള നീക്കമാണെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പകുതി കാണികളുടെ സാന്നിദ്ധ്യത്തില്‍ കളി നടത്താനാണ് ഒടുവില്‍ എടുത്തിരിക്കുന്ന തീരുമാനം.

ശ്രീലങ്കയ്ക്ക് എതിരേയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് വിരാട്‌കോഹ്ലിയുടെ 100 ാം മത്സരം. വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ചരിത്രപരമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകരെ അനുവദിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റിലെ ആദ്യമത്സരം പഞ്ചാബി ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി സ്്‌റ്റേഡിയത്തില്‍ കാണികളില്ലാതെയാകും നടക്കുക എന്നായിരുന്നു ബിസിസഐയുടെ ആദ്യ തീരുമാനം. പിന്നീട് ഇവര്‍ തന്നെ കാണികളെ പ്രവേശിപ്പിക്കാന്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അനുവാദം നല്‍കുകയായിരുന്നു. നേരത്തെ ബിസിസിഐയുടെ തീരുമാനത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്റെ നാഴികക്കല്ല്് ആഘോഷിക്കാന്‍ ബിസിസിഐയ്ക്ക് താല്‍പ്പര്യമില്ല എന്ന നിലയിലായിരുന്നു വിമര്‍ശനം. ബിസിസിഐ യോടുള്ള പ്രതിഷേധം ട്വിറ്ററിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും പെരുകുകയും ചെയ്തിരുന്നു. ഇന്ത്യയൂം ശ്രീലങ്കയും തമ്മിലുള്ള ടി ട്വന്റി പരമ്പര ധര്‍്മ്മശാലയിലെ ജനക്കൂട്ടത്തിന് മുന്നില്‍ നടന്നതും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ അനുവദിച്ചത്. നേരത്തേ ബിസിസിഐ സമ്മതിക്കാതെ കാണികള പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പിസിഎ യും.