എന്‍.സി.എയോട് റിപ്പോര്‍ട്ട് തേടി ബി.സി.സി.ഐ; ജഡേജയ്ക്ക് ഏറെ നിര്‍ണായകം

ഫെബ്രുവരി ഒന്നിന് രവീന്ദ്ര ജഡേജയുടെ ഫിറ്റ്നസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയോട് ആവശ്യപ്പെട്ടു. ജഡേജ ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുകയാണ്. ഓഗസ്റ്റില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടന്ന ശേഷം ജഡേജയുടെ ആദ്യ മത്സര ക്രിക്കറ്റ് മത്സരമാണിത്. എന്നാല്‍ മത്സരത്തില്‍ വേണ്ടവിധം തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

ജഡേജയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് വ്യക്തത തേടിയാണ് ബിസിസിഐ എന്‍സിഎയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഓസീസ് പരമ്പരയിലെ അദ്ദേഹത്തിന്റെ വിധി തീരുമാനിക്കും. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് ജഡേജയെ തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ മാത്രമേ സെലക്ട് ചെയ്യൂ എന്നാണ് അവര്‍ നിബന്ധന വെച്ചത്.

അഞ്ച് മാസത്തോളമായി കളിക്കാത്തതിനാല്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനും മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനും ബിസിസിഐ ജഡേജയോട് ആവശ്യപ്പെട്ടിരുന്നു. 2022ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യക്കായി ജഡേജ കളിച്ചിട്ടില്ല.

വെള്ളിയാഴ്ച രഞ്ജി മത്സരം പൂര്‍ത്തിയാക്കിയാല്‍, ഫിറ്റ്‌നസ് വിലയിരുത്തലിനായി അദ്ദേഹം വീണ്ടും എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഫിറ്റ്‌നസ് വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയാല്‍, ഫെബ്രുവരി 2 ന് നാഗ്പൂരില്‍ നടക്കുന്ന പ്രീ-സീരീസ് ക്യാമ്പില്‍ അദ്ദേഹം ചേരും. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9 ന് നാഗ്പൂരില്‍ ആരംഭിക്കും.