വിജയാഘോഷത്തിനിടെ ആരോ വന്ന് ഇടിച്ച് മൂക്കിന്റെ പാലം പൊട്ടിച്ചു; ചോരയൊലിപ്പിച്ച് താരം മൈക്കിന് മുന്നില്‍

ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ്. ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്സിന്റെ നാലാം ബി.ബി.എല്‍ കിരീടമാണിത്.

വീണ്ടും കിരീടം ചൂടിയതോടെ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ് വന്യമായ ആഘോഷത്തില്‍ മുഴുകി. പക്ഷേ അത് ജ്യെ റിച്ചാര്‍ഡ്സണിനെ രക്തചൊരിച്ചിലിലേക്ക് എത്തിച്ചു. വിജയാഘോഷത്തിനിടെ ആരുടെയോ കൈ താരത്തിന്റെ മൂക്കിന് ക്ഷതം ഏല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ചുകൊണ്ട് താരം മൈക്കിന് മുന്നിലേക്ക് എത്തുകയും ചെയ്തു. ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇത് എപ്പോഴും രസകരമാണ് എന്നാണ് താരം പ്രതികരിച്ചത്. വീഡിയോയ്ക്കും രസകരമായ കമന്‍റുകളാണ് വരുന്നത്.

സ്‌കോര്‍ച്ചേഴ്സ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഡ്നി സിക്സേഴ്സ് വെറും 92 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ് 20 ഓവറില്‍ ആറിന് 171. സിഡ്നി സിക്സേഴ്സ് 16.2 ഓവറില്‍ 92 ന് പുറത്ത്.

Read more

തകര്‍ത്തടിച്ച ലോറി ഇവാന്‍സിന്റെ മികവിലാണ് സ്‌കോര്‍ച്ചേഴ്സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 41 പന്തുകളില്‍ നിന്ന് നാല് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ പുറത്താവാതെ 76 റണ്‍സെടുത്ത ഇവാന്‍സും 35 പന്തുകളില്‍ നിന്ന് 54 റണ്‍സടിച്ച നായകന്‍ ആഷ്ടണ്‍ ടര്‍ണറുമാണ് സ്‌കോര്‍ച്ചേഴ്സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.