വാലറ്റത്തില്‍ ഞെട്ടിച്ച് ഗജ, കേരളം അവിശ്വസനീയ ജയം നേടുമോ

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് ജയിക്കാന്‍ 267 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് 210 റണ്‍സ് സ്വന്തമാക്കിയതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടത്. കേരളത്തിനായി ബേസില്‍ തമ്പി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന മൂന്നും സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യ ദിനം ഗുജറാത്ത് 127 റണ്‍സിന് പുറത്തായപ്പോള്‍ കേരളം വെറും 70 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇതോടെ 57 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന ഗുജറാത്തിന് വേണ്ടി ചിന്തന്‍ ഗജയാണ് വാലറ്റത്തില്‍ പൊരുതിയത്. ഗജ പുറത്താകാതെ 50 റണ്‍സ് നേടി. 140ന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് 160ന് ഒന്‍പത് വിക്കറ്റ് എന്ന നിലയിലേക്ക് ഗുജറാത്ത് കൂപ്പുകുത്തിയെങ്കിലും അവസാന വിക്കറ്റില്‍ ചിന്തന്‍ ഗജ ടീമിന് വേണ്ടി നിര്‍ണ്ണായകമായ റണ്‍സ് നേടുകയായിരുന്നു. 47 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതമാണ് ഗജ 50 റണ്‍സെടുത്തത്.

കേരളത്തിനായി ബേസില്‍ 14 ഓവറില്‍ 56 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സക്‌സേന 19 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സ് എടുത്തിട്ടുണ്ട്. വിഷ്ണു വിനോദും ജലജ് സക്‌സേനയുമാണ് കേരളത്തിനായി ഓപ്പണ്‍ ചെയ്യുന്നത്.