'മരിച്ചു വീഴാന്‍ പോകുന്നത് ഞങ്ങളാണ്'; വിന്‍ഡീസില്‍ പേടിച്ച് മരവിച്ച് ബംഗ്ലാദേശ് താരങ്ങള്‍

വീന്‍ഡീസ് പര്യടനത്തിനിടെ നടത്തിയ ഭീതിപ്പെടുത്തുന്ന കടല്‍യാത്രയില്‍ പേടി മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. സെന്റ് ലൂസിയയില്‍ നിന്നു ഡൊമിനിക്ക വരെ, 180 കിലോമീറ്റര്‍ ദൂരം കടലിലൂടെയുള്ള യാത്രയാണ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് പേടിപ്പെടുത്തുന്ന അനുഭവമായത്.

കപ്പല്‍ യാത്ര അത്ര പരിചയമില്ലാത്ത ബംഗ്ലദേശ് താരങ്ങളില്‍ പലര്‍ക്കും യാത്രയ്ക്കിടെ കടുത്ത അസ്വസ്ഥകളും ഛര്‍ദിയുമുണ്ടായി. അതിനേക്കാളേറെ പ്രക്ഷുബ്ധമായ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉയരംകൂടിയ തിരമാലകളാണ് താരങ്ങളെ മാനസികമായി തളര്‍ത്തിയത്.

ബംഗ്ലാദേശ് താരങ്ങള്‍ യാത്രചെയ്ത ചെറുകപ്പല്‍ നടുകടലില്‍ എത്തിയപ്പോള്‍ കടന്‍ ഏറെ പ്രക്ഷുബ്ധമായതായാണ് റിപ്പോര്‍ട്ടുകള്‍. 6-7 അടിവരെ ഉയരമുള്ള തിരമാലകളില്‍പ്പെട്ട് ചെറുകപ്പല്‍ ആടിയുലഞ്ഞു. യാത്ര സമ്മാനിച്ച അനുഭവം ബംഗ്ലാദേശ് താരങ്ങള്‍ തന്നെ പങ്കുവെച്ചു.

‘ഇവിടെ രോഗം ബാധിക്കുന്നതും മരിച്ചുവീഴാന്‍ പോകുന്നതുമൊക്കെ ഞങ്ങളാണ്. അവര്‍ക്കൊന്നും ഒന്നും സംഭവിക്കില്ല’ താരങ്ങളില്‍ ഒരാള്‍ പറഞ്ഞു. ‘ഞാന്‍ ഒരുപാടു രാജ്യങ്ങളില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ പര്യടനമാണിത്’ മറ്റൊരു താരം പ്രതികരിച്ചു.

Read more

താരങ്ങളുമായി ആലോചിക്കാതെയാണ് യാത്ര പ്ലാന്‍ ചെയ്തതെന്ന ആക്ഷേപമുണ്ട്. കടല്‍ യാത്രയ്ക്കുള്ള സന്നദ്ധത അറിയിച്ചത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുമായി ചര്‍ച്ച നടത്താതെ അതിന് അംഗീകാരം നല്‍കുകയായിരുന്നു എന്നുമാണ് വിവരം.