അസ്ഹര്‍ മഹ്മൂദ് vs ദക്ഷിണാഫ്രിക്ക, ഒരു യഥാര്‍ത്ഥ പ്രണയകഥ.!

ഷമീല്‍ സലാഹ്

മുന്‍ പാക്കിസ്ഥാന്‍ ഓള്‍ – റൗണ്ടറായിരുന്ന അസ്ഹര്‍ മഹ്മൂദിനെ ഓര്‍ക്കുന്നില്ലേ.. തൊണ്ണൂറുകളിലെ ഏറ്റവും ശക്തമായ ടീമായ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ അസര്‍ മഹ്മൂദ് ആധിപത്യം സ്ഥാപിച്ചതുപോലെ, മറ്റൊരു യുവതാരവും അത് പോലെ ശക്തമായൊരു ടീമിനെതിരെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടാവില്ല!

1997 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ ഹോം ഗ്രൗണ്ടായ റാവല്‍പിണ്ടിയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അസ്ഹര്‍ മഹ്മൂദ്, ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ പുറത്താകാതെ ആദ്യ ഇന്നിങ്ങ്‌സില്‍ 128ഉം, രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 50 റണ്‍സും നേടി മാന്‍ ഓഫ് ദി മാച്ച് ആകുന്നു..

തുടര്‍ന്ന് ടെസ്റ്റ് പരമ്പരക്ക് ശേഷം നടന്ന ഏകദിന പരമ്പരയില്‍ 30+ പന്തുകളിലായി അദ്ദേഹം തന്റെ ആദ്യ ഏകദിന 50 റണ്‍സ് നേടുന്നുണ്ട്. അത് കഴിഞ്ഞ് 1998 ഫെബ്രുവരിയില്‍ 3 ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കായി പാക് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നു. ജോഹാന്നാസ്ബെര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 136 റണ്‍സും, പിന്നീട് ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 132 റണ്‍സും മഹ്മൂദ് തന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്നു.

പാക്കിസ്ഥാന്റെ പ്രധാന ബാറ്റ്സ്മാരായിരുന്ന സയീദ് അന്‍വര്‍ (1 സെഞ്ച്വറി നേടി അല്പം ഭേദമായിരുന്നെങ്കിലും), അമീര്‍ സൊഹൈല്‍, ഇജാസ് അഹമ്മദ് എന്നിവരും, മറ്റുള്ളവരും, ദയനീയമായി പരാജയപ്പെട്ടിടത്ത് അസ്ഹര്‍ മഹ്മൂദ് ഓവര്‍സീസ് സീമിംഗ് സാഹചര്യങ്ങളില്‍ തകര്‍ത്താടി.

പീക്ക് അലന്‍ ഡൊണാള്‍ഡ്, ഫാനി ഡിവില്ലേഴ്‌സ്, ഷോണ്‍ പൊള്ളോക്ക്, ലാന്‍സ് ക്ലൂസ്‌നര്‍, പാറ്റ് സിംകോക്‌സ്, ജാക്വസ് കാലിസ്. തുടങ്ങി അതി ശക്തമായ ബൗളിംങ്ങ് നിരക്കെതിരെ 2 സെഞ്ച്വറികളും, പരമ്പരയില്‍ മൊത്തം 327 റണ്‍സുകളുമായി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടി. തന്റെ ആദ്യ 10 ടെസ്റ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 60ന് അടുത്തായിരുന്നു അസ്ഹര്‍ മഹ്മൂദിന്റെ ബാറ്റിങ്ങ് ശരാശരി.!

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7