ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് പിടിമുറുക്കി; കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നു

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനുമേല്‍ 282 റണ്‍സിന്റെ ഓവറോള്‍ ലീഡുമായി ഓസീസ് കരകയറി. സ്‌കോര്‍: ഓസീസ്-473/9,
45/1. ഇംഗ്ലണ്ട്-236.

ഇംഗ്ലണ്ട് ബാറ്റിംഗ് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ കളിയില്‍ ആധിപത്യം നേടുകയായിരുന്നു. നായകന്‍ ജോ റൂട്ടും (62) ഡേവിഡ് മലാനും (80) അര്‍ദ്ധ ശതകങ്ങളുമായി നടത്തിയ ചെറുത്തുനില്‍പ്പ് ഒഴിച്ചാല്‍ അഡ്‌ലെയ്ഡിലും ഇംഗ്ലണ്ടിന് നല്ല ഓര്‍മ്മകള്‍ അധികം ലഭിച്ചില്ല.

ഓപ്പണര്‍മാരായ ഹസീബ് ഹമീദും (6) റോറി ബേണ്‍സും (4) വേഗം പുറത്തായശേഷം റൂട്ടും മലാനും ഓസീസ് ബോളര്‍മാരെ അല്‍പ്പമൊന്നു ബുദ്ധിമുട്ടിച്ചു. എന്നാല്‍ ഈ സഖ്യം വഴിപിരിഞ്ഞതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ച്ചയിലേക്ക് വീണു. ബെന്‍ സ്‌റ്റോക്‌സ് (34), ക്രിസ് വോക്‌സ് (24) എന്നിവര്‍ നേരിയ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Read more

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് പിഴുതു. നതാന്‍ ലയോണ്‍ മൂന്നും കാമറൂണ്‍ ഗ്രീന്‍ രണ്ടും വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാര്‍ണറെ(13)യാണ് നഷ്ടമായത്. മാര്‍ക്വസ് ഹാരിസ് (21*), മൈക്കല്‍ നേസര്‍ (2*) എന്നിവര്‍ ക്രീസിലുണ്ട്.