ഓസീസിന് കന്നി ടി20 ലോക കിരീടം; വില്യംസനും കൂട്ടര്‍ക്കും നിരാശ

നിതാന്ത വൈരികളായ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ ട്വന്റി20 ലോക കപ്പില്‍ ജേതാക്കളായി. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത കിവികള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസ്‌ട്രേലിയ 18.5 ഓവറില്‍ രണ്ട് വിക്കറ്റ് കളഞ്ഞ് 173 റണ്‍സെടുത്ത് വിജയക്കൊടി പാറിച്ചു. ഓസീസിന്റെ കന്നി ടി20 ലോക കിരീടമാണിത്.

ന്യൂസിലന്‍ഡ് മുന്നില്‍വച്ച ചെറുതല്ലാത്ത ലക്ഷ്യം ഓസ്‌ട്രേലിയ അനായാസമാണ് മറികടന്നത്. മിച്ചല്‍ മാര്‍ഷും (77 നോട്ടൗട്ട്, ആറ് ഫോര്‍, നാല് സിക്‌സ്), ഡേവിഡ് വാര്‍ണറും (53, നാല് ഫോര്‍, മൂന്ന് സിക്‌സ്) കിവി ബോളര്‍മാരെ അടിച്ചൊതുക്കി. ഒരു ഘട്ടത്തിലും ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് തിരിച്ചുവരവിന് സാധിച്ചില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലും (28, നാല് ബൗണ്ടറി, ഒരു സികസ്) കത്തിയറിയതോടെ ഓസീസ് അധികം വിയര്‍ക്കാതെ കിരീടം ഉറപ്പിച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ട്രന്റ് ബൗള്‍ട്ട് കിവി നിരയില്‍ വേറിട്ടുനിന്നു.

നേരത്തെ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സ് വില്യംസണ്‍ കുറിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 28ഉം ഗ്ലെന്‍ ഫിലിപ്‌സ് 18ഉം വീതം റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് പിഴുത ജോഷ് ഹെസല്‍വുഡും ഒരാളെ മടക്കിയ ആദം സാംപയും ഓസീസ് ബോളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു.