ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയ ; ലോകകപ്പ് സെമിയില്‍ അന്ന് നേരിട്ട പരാജയം കാര്യങ്ങള്‍ മാറ്റി വരച്ചു

ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ താഹിലാ മക്ഗ്രാത്ത്്. 2017 ല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റത് ഞങ്ങളെ കാര്യങ്ങള്‍ മാറ്റി വരയ്ക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയെന്നും താരം പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നിരിക്കുന്ന ഓസ്‌ട്രേിയന്‍ ടീം വനിതാലോകകപ്പിലെ ഇത്തവണത്തെ ഫേവറിറ്റുകളാണ്. കളിച്ച നാലു മത്സരങ്ങളും ജയിച്ചാണ് അവര്‍ സെമിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്്.

ഇന്ത്യയ്‌ക്കെതിരേ മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു മക്ഗ്രാത്ത് ഇക്കാര്യം പറഞ്ഞത്. ആറു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രയാണം അവസാനിപ്പിച്ചത് ഇന്ത്യയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സെമിഫൈനലില്‍ 36 റണ്‍സിനാണ് ഇന്ത്യയോട് കീഴടങ്ങിയത്. ഈ തോല്‍വിയ്ക്ക് ശേഷം കളിയുടെ സമീപനത്തിലും മറ്റു കാര്യങ്ങളിലും മാറ്റം വരുത്തിയെന്നും അതാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ നിര്‍്ണ്ണായകമായി മാറിയതെന്നും പറഞ്ഞു. ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തിയ പരമ്പരയില്‍ മക്ഗ്രാത്ത് പ്‌ളേയര്‍ ഓഫ് ദി സീരീസ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടിട്വന്റി പരമ്പരയില്‍ 2-0 നും ഓസ്‌ട്രേലിയ ലോകകപ്പിന് മുമ്പ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പന്തെറിഞ്ഞെങ്കിലും മക്ഗ്രാത്തിന് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. ആറ് ഓവര്‍ എറിഞ്ഞ മക്ഗ്രാത്തിനിട്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ 35 റണ്‍സ് അടിക്കുകയും ചെയ്തു. താരത്തിന് ബാറ്റ് കൊണ്ടും സംഭാവന ചെയ്യാനായിരുന്നില്ല. രണ്ടു പന്ത് നേരിട്ടെങ്കിലൂം റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയ മത്സരത്തില്‍ വിജയം നേടിയിരുന്നു. ഈ വിജയത്തോടെ വനിതാ ലോകകപ്പില്‍ ഏറ്റവും വലിയ റണ്‍ചേസിനും ഓസീസ് അര്‍ഹമായി. സെമിയിലെത്തുന്ന ആദ്യ ടീമായിട്ടാണ് ഓസീസ് മാറിയിരിക്കുന്നത്.