പവര്‍ പ്ലേയില്‍ കത്തിക്കയറി ഓസീസ്; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. കളിയുടെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ ഓസ്‌ട്രേലിയ പിഴുതു. അതില്‍ രണ്ടെണ്ണം പേസര്‍ ജോഷ് ഹെസല്‍വുഡും ഒന്ന് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

ടോസ് നഷ്ടമായി ബാറ്റിംഗിന് വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്ക ആരംഭത്തില്‍ തന്നെ പതറിപ്പോയി. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ തെംബ ബാവുമയെ (12) മാക്‌സ്‌വെല്‍ ബൗഡാള്‍ക്കി. പിന്നാലെ റാസി വാന്‍ ഡെര്‍ ഡുസനെ (2) ഹെസല്‍വുഡ് വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ ഗ്ലൗസിലെത്തിച്ചു.

ഇടംകൈയന്‍ ഓപ്പണര്‍ ക്വിന്റ ഡി കോക്ക് (7) സ്‌കൂപ്പിന് ശ്രമിച്ച് പന്തിനെ സ്റ്റംപിലേക്ക് വലിച്ചിട്ടു മടങ്ങിയതോടെ പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കയുടെ നിരാശയുടെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു.