ബില്ലിംഗ്സിന്റെ കന്നി സെഞ്ച്വറിയും രക്ഷിച്ചില്ല; ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 19 റണ്‍സ് വിജയം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മിച്ചല്‍ മാര്‍ഷ്(73), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77), മാര്‍ക്കസ് സ്‌റ്റോയ്‌ന്‌സ് (43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

Image

മറുപടി ബാറ്റിംഗില്‍ നാലിന് 57 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ പരുങ്ങിയിരുന്നു. സാം ബില്ലിംഗ്സിന്റെ (118) കന്നി സെഞ്ച്വറി ഇന്നിംഗ്സാണ് ഇവിടെ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയത്. 110 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ഈ ഇന്നിംഗ്‌സ്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 84 റണ്‍സ് നേടി.

Image

ഓസീസിനായി ആദം സാംബ നാലും ജോഷ് ഹേസല്‍വുഡ് മൂന്നും വിക്കറ്റും വീഴ്ത്തി. ഹേസല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു മത്സര പരമ്പരയിലെ അടുത്ത ഏകദിനം സെ‌പ്റ്റംബര്‍ 13-ന് നടക്കും.