ആഷസ് തോറ്റതിന് പിന്നാലെ ഹോട്ടലില്‍ അടിച്ചു പൂക്കുറ്റിയായി അലമ്പ് ; ക്രിക്കറ്റ് താരങ്ങളെ പൊലീസ് ചവുട്ടിപ്പുറത്താക്കി

ആഷസ് തോറ്റതിന് പിന്നാലെ ഹോട്ടലില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളം വെച്ച ക്രി്ക്കറ്റ് താരങ്ങളെ പോലീസ് ഹോട്ടലില്‍ നിന്നും പുറത്താക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ അലക്‌സ് ക്യാരി, ട്രാവിസ് ഹെഡ്, നഥന്‍ ലിയോണ്‍ ഇംഗ്‌ളീഷ് നായകന്‍ ജോറൂട്ട്, പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍, അസിസ്റ്റന്റ കോച്ച് ഗ്രഹാം തോര്‍പ്പ് എന്നിവരെയാണ് പുലര്‍ച്ചെയോടെ പോലീസ് പുറത്താക്കിയത്. ഹോബാര്‍ട്ട ബാര്‍ ഹോട്ടലില്‍ നിന്നും ഇവരെ പോലീസ് പിടിച്ചു പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇംഗ്‌ളണ്ട് 146 റണ്‍സിന് തോറ്റതിന് പിന്നാലെയായിരുന്നു ഇരുടീമിന്റെയും ആരാധകര്‍ കുടിച്ചു കൂത്താടിയത്. സംഭവത്തില്‍ ഇംഗ്‌ളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഹോബാര്‍ട്ടിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലിന്റെ നാലാം നിലയില്‍ പുലര്‍ച്ചെ 6 മണിക്ക് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം കളിക്കാര്‍ നില്‍ക്കുന്നതിന്റെ വീഡിയോ ഫൂട്ടേജുകള്‍ പുറത്തു വന്നിട്ടുണ്ട്. 30 സെക്കന്‍ഡ് വീഡിയോയില്‍ കളിക്കാര്‍ക്ക് ചുറ്റും പോലീസുകാര്‍ നില്‍ക്കുന്നതും കാണാം.

പുലര്‍ച്ചെ സമയത്തും കൂടിച്ചു കൂത്താടിയുള്ള ഇവരുടെ ബഹളം കേട്ട് മറ്റുള്ളവര്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് പോലീസ് വന്നത്. പോലീസ് ഇവരോട് പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. ഹോബാര്‍ട്ടിലെ ഹോട്ടലിലെ ടീം ഏരിയയില്‍ ഇരു ടീമിലെയും അംഗങ്ങള്‍ മദ്യപിച്ചിരുന്നതായും ഹോട്ടലിലുള്ള മറ്റുള്ളവര്‍ ബഹളത്തിന് പരാതി പറഞ്ഞെന്നും ടാന്‍സ് മാനിയന്‍ പോലീസും ഹോട്ടല്‍ മാനേജ്‌മെന്റും ഇവരോട് ഇവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും ഇംഗ്‌ളീഷ് ടീമിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.