ഓസീസിനെ വീഴ്ത്തിയത് മരപ്പണിക്കാരന്‍റെ കൈപ്പണി, വിന്‍ഡീസ് നല്‍കുന്ന വലിയ മുന്നറിയിപ്പ്!

ഗയാനയിലെ ഈസ്റ്റ് ബെര്‍ബിസ്-കൊറന്റൈനിലെ ഒരു ചെറിയ കമ്മ്യൂണിറ്റിയായ ബരാകരയില്‍ നിന്നുള്ളയാളാണ് ഷാമര്‍ ജോസഫ്.. ലാന്‍ഡ് ലൈനുകള്‍ ഒഴികെ മറ്റ് ആശയവിനിമയ രീതികളൊന്നും ഇല്ലാതിരുന്ന, 2018ല്‍ മാത്രം ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമായ വളരെ പിന്നോക്കം നില്‍ക്കുന്ന സ്ഥലം. സെക്കന്ററി വിദ്യാഭ്യാസത്തിനു പോലും സൗകര്യങ്ങള്‍ ഇല്ലാത്ത നാട്. മൂന്ന് സഹോദരിമാരും അഞ്ച് സഹോദരന്‍മാരും അടങ്ങുന്നതാണ് ഷാമറിന്റെ കുടുംബം.

ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ച് അവരുടെ മാച്ചുകളുടെ ഹൈലൈറ്റ്‌സ് കണ്ട് ടേപ്പ് ബോളില്‍ എറിഞ്ഞാണ് ഷാമര്‍ തുടങ്ങിയത്. പേരക്കയും നാരങ്ങയും പീച്ചസും എല്ലാം ആദ്യ കാലങ്ങളില്‍ അവന്റെ ബോളുകള്‍ ആയി മാറി. ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ആദ്യം അച്ഛനും സഹോദരങ്ങള്‍ക്കും ഒപ്പം മരപണി ആയിരുന്നു ഷാമറിന്‍റെ ജോലി. പിന്നീട് ന്യൂ അംസ്റ്റര്‍ഡാമിലേക്ക് ജോലി തേടി പോയ ഷാമര്‍ അവിടെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും പിന്നീട് സെക്യൂരിറ്റി ജീവനക്കാരന്‍ ആയും ജോലി നോക്കി. 12 മണിക്കൂര്‍ ഉള്ള ജോലിയും ഷിഫ്റ്റുകളും എല്ലാം തന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് തടസമാകും എന്ന് കണ്ട് ഷാമര്‍ അത് ഉപേക്ഷിച്ചു.

റൊമാരിയോ ഷെപ്പേര്‍ഡിനെ കണ്ടുമുട്ടുന്നതാണ് ഷാമറിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിതിരിവാകുന്നത്. ഷെപ്പേര്‍ഡ് ജോസഫിനെ ഗയാന ക്രിക്കറ്റ് ടീമിന് പരിചയപ്പെടുത്തി. ഗയാന ഹെഡ് കോച്ചായ എസുവാന്‍ ക്രണ്ടനും മറ്റ് മുതിര്‍ന്ന ഗയാനീസ് കളിക്കാരുമായുള്ള പരിചയം ഷാമറിനു ഒരു മുതല്‍ക്കൂട്ടായി. 140kph വേഗതയില്‍ മികച്ച ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ തുടരെ എറിയാന്‍ ഉള്ള കഴിവ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

2022-23 വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍ഷിപ്പില്‍ 2023 ഫെബ്രുവരി 1 ന് ബാര്‍ബഡോസിനെതിരെ ഗയാനയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. വിന്‍ഡ്വാര്‍ഡ് ഐലന്‍ഡിനെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2023 ലെ ‘കരീബിയന്‍ പ്രീമിയര്‍ ലീഗിനായി’ ഗയാന ആമസോണ്‍ വാരിയേഴ്സ് അദ്ദേഹത്തെ ആദ്യം നെറ്റ് ബൗളറായി കൊണ്ടുവന്നു. പരിക്കേറ്റ കീമോ പോളിന് പകരക്കാരനായി ഗയാന ആമസോണ്‍ വാരിയേഴ്സ് ടീമില്‍ ഇടം നേടി.

പിന്നീട് 2023 നവംബറില്‍, ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഫസ്റ്റ് ക്ലാസ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ഫസ്റ്റ് ക്ലാസ് പരമ്പരയില്‍ ഷാമര്‍ തന്റെ മികവ് തെളിയിച്ചു. 12 വിക്കറ്റുകള്‍ നേടി ടോപ്പ് വിക്കറ്റ് ടേക്കേഴ്‌സില്‍ ഒരാളായി ഷാമര്‍ ജോസഫ്.

2023 ഡിസംബറില്‍, ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ടീമിലെ ഏഴ് അണ്‍ക്യാപ്ഡ് കളിക്കാരില്‍ ഒരാളായി ഷാമര്‍ ജോസഫിനെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 2024 ജനുവരി 17-ന് അഡ്ലെയ്ഡ് ഓവലില്‍ ആയിരുന്നു അരങ്ങേറ്റം. ആദ്യ ടെസ്റ്റ് തന്നെ ഷാമര്‍ ഗംഭീരമാക്കി. 36 റണ്‍സ് നേടി ടെസ്റ്റില്‍ ഒരു അരങ്ങേറ്റകാരന്‍ 11നമ്പര്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോറിനുടമയായി. തന്റെ ഇന്റര്‍നാഷണല്‍ കരിയറിലെ ആദ്യ ബോളില്‍ തന്നെ സ്മിത്തിന്റെ വിക്കറ്റ് നേടി ആണ് ഷാമര്‍ തുടങ്ങിയത്. അഞ്ച് വിക്കറ്റ് നേട്ടവും ആദ്യ ടെസ്റ്റില്‍ കൈവരിച്ചു. സ്വപ്നതുല്യമായ തുടക്കം. ആദ്യ ടെസ്റ്റില്‍ വിന്‍ഡിസ് പരാജയം ഏറ്റുവാങ്ങിയെങ്കിലും ഷാമര്‍ ആരാധകര്‍ക്ക് പ്രിയങ്കരനായി.

രണ്ടാമത്തെ ടെസ്റ്റില്‍ ബാറ്റിംഗിന് ഇടയില്‍ പരിക്ക് പറ്റിയിട്ടും, അത് വക വെക്കാതെ രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയുടെ നടുവ് ഒടിച്ച് വിന്‍ഡിസിനു ഗാബയില്‍ 8 റണ്‍സിന്റെ ചരിത്ര വിജയം നേടി കൊടുത്ത് തന്നിലെ പോരാട്ട വീര്യം ക്രിക്കറ്റ് ലോകത്തിനു അദ്ദേഹം കാട്ടി കൊടുത്തു. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെ വിന്‍ഡിസിന്റെ ആദ്യ ടെസ്റ്റ് വിജയം. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ പരിപൂര്‍ണ്ണതയില്‍ തന്നെ ആണ് എന്ന് ഊട്ടിയുറപ്പിച്ച മാച്ച്.

കമന്ററി ബോക്‌സില്‍ ഇതെല്ലാം കണ്ട് കണ്ണ് നിറഞ്ഞ വിന്‍ഡിസ് ഇതിഹാസം ലാറയെ പോലെ ഓരോ ക്രിക്കറ്റ് ആരാധകന്റെയും കണ്ണും മനസും നിറച്ച ടെസ്റ്റ് മാച്ച്. ഒരിക്കല്‍ ക്രിക്കറ്റിലെ രാജാക്കന്മാരായിരുന്ന വെസ്റ്റ്ഇന്‍ഡീസിന് തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിവുള്ള ഒരു യുവതലമുറ വളര്‍ന്ന് വരുന്നുണ്ട് എന്ന വലിയ സിഗ്‌നല്‍ നല്‍കിയ മാച്ച്. ഇവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഓരോ ക്രിക്കറ്റ് ആരാധകരും ഏറെ ആഗ്രഹിക്കുന്നുമുണ്ട്. വിന്‍ഡിസ് ഇല്ലാതെ എന്ത് ക്രിക്കറ്റ് അല്ലെ !

എഴുത്ത്: ജോ മാത്യൂ 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍