ലേലത്തില്‍ എടുത്തത് മള്‍ട്ടി യൂട്ടിലിറ്റി പ്‌ളേയേഴ്‌സിനെ ; ലക്‌നൗ സൂപ്പര്‍ജയന്റസ് കരുക്കള്‍ നീക്കിയത് കപ്പുറപ്പിച്ച്

അരങ്ങേറ്റ സീസണില്‍ തന്നെ ശക്തമായ ഇംപാക്ട് ഉണ്ടാക്കുക. അതാണ് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് തുടക്കത്തിലേ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ അവസാനിച്ച മെഗാലേലത്തില്‍ പരിശീലകന്‍ ഫ്‌ളവറും ടീമിന്റെ ഉപദേശകന്‍ ഗൗതംഗംഭീറും ഉള്‍പ്പെടുന്ന ടീം പങ്കെടുത്തത് അതീവ ജാഗ്രതയോടെ. ഹൈപെര്‍ഫോമന്‍സ്, മള്‍ട്ടി യൂട്ടിലിറ്റി യംഗ പ്‌ളേയേഴ്‌സ് എന്നിവയായിരുന്നു ലേലത്തില്‍ തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഫ്രാഞ്ചൈസി ഓണര്‍ സഞ്ജീവ് ഗോയങ്കയും ഹെഡ്‌കോച്ച് ആന്‍ഡി ഫളവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.എല്‍. രാഹുലിനെ നായകനായി നേരത്തേ തന്നെ പ്രഖ്യാപിച്ച ടീം രണ്ടുകോടി മുടക്കി ശ്രീലങ്കന്‍ പേസര്‍ ദുഷ്മാന്താ ചമീര, സ്പിന്‍ ബൗളര്‍ ഓള്‍റൗണ്ടര്‍ കെ ഗൗതത്തിനെയും അവര്‍ ലേലത്തില്‍ പിടിച്ചു. നായകന്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രണ്ടു വിദേശ താരങ്ങളെയാണ് എടുത്തിരിക്കുന്നത്. ഓപ്പണര്‍ എവിന്‍ ലൂയിസിന് പുറമേ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ക്വിന്റണ്‍ ഡീകോക്കിനെയും ലേലത്തില്‍ നേടിയെടുത്തു. ഈ ടീമിലേക്ക മനീഷ് പാണ്ഡേ കൂടി വരുന്നതോടെ ബാറ്റിംഗിന്റെ കരുത്ത് കൂടും.

നായകന്‍ രാഹുലിനൊപ്പം നേരത്തേ പ്രഖ്യാപിച്ച മാര്‍ക്കസ് സ്‌റ്റോയിനോസ്, സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയും ദീപ് ഹൂഡയേയും യഥാക്രമം 8.25 കോടിയ്ക്കും 5.75 കോടിയ്ക്കുമാണ് നേടിയത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് കൃണാലിനെ വിളിച്ചെടുത്തത്. മറ്റുള്ളവര്‍ വലിയ പേരുകള്‍ക്ക് പിന്നാലെ പോയപ്പോള്‍ ബാറ്റിംഗില്‍ സ്ഥിരത കാത്തുസൂക്ഷിക്കുന്ന വരെയാണ് ലക്‌നൗ വിളിച്ചെടുത്തത്.

വേഗമേറിയ ബൗളര്‍ ആവേശ് ഖാനെ 10 കോടിയ്ക്ക് വാങ്ങിയ ടീം ബൗളിംഗില്‍ ഖാന് പങ്കാളിയായി ഇംഗ്‌ളീഷ് താരം മാര്‍ക്ക് വുഡിനെയും എത്തിച്ചിട്ടുണ്ട്. നാലു കോടി മുടക്കി ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയെയും ലക്‌നൗ ടീമില്‍ എടുത്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മത്സര പരിചയമുള്ളവരെയാണ് എടുത്തത്.