ഏഷ്യാകപ്പ് ഫൈനല്‍: ലങ്കയെ നിഷ്കരുണം നേരിട്ട് ഇന്ത്യ, മാസ്മരിക തുടക്കം

വനിതകളുടെ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ ടീം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍ എന്ന നിലയിലാണ്.

മൂന്ന് വിക്കറ്റ് വീഴ്ത്തി രേണുക സിംഗാണ് ലങ്കയെ വരിഞ്ഞ് മുറുക്കിയിരിക്കുന്നത്. രാജേശ്വരി ഗയക്വാദ്, സ്നേഹ് റാണ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ലങ്കന്‍ ബാറ്റര്‍മാരില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നിട്ടില്ല.

സെമിയില്‍ തായ്ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഫൈനലില്‍ ഇറങ്ങിയത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത പ്ലേയിംഗ് ഇലവനിലേക്ക് എത്തി. എന്നാല്‍ ശ്രീലങ്ക സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച അതേ ഇലവനുമായാണ് ഇറങ്ങിയിരിക്കുന്നത്.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യക്കാണ് ആധിപത്യം കൂടുതല്‍. 17 വട്ടം ഇന്ത്യ ജയം പിടിച്ചപ്പോള്‍ നാല് ജയം മാത്രമാണ് ഇന്ത്യക്കെതിരെ ടി20യില്‍ ശ്രീലങ്കയ്ക്കുള്ളത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ശ്രീലങ്കയെ ഇന്ത്യ വീഴ്ത്തിയിരുന്നു.