ഏഷ്യാ കപ്പ് 2023: കൊമ്പൊടിഞ്ഞ് വമ്പന്മാര്‍, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പാകിസ്ഥാനും പുറത്തേക്ക്!

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തിങ്കളാഴ്ച ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തില്‍ തങ്ങളുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെടുത്താനുള്ള ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയ്ക്കായ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും 2023 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഹാരിസ് റൗഫും നസീം ഷായും വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടം നഷ്ടമാകും. ഇനി പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ തന്നെയും ഇരുവരുടെയും പങ്കാളിത്തം ഉറപ്പില്ല. ഹാരിസ് റൗഫ് ഈ ഏഷ്യാ കപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്.

അതേസമയം, പാകിസ്ഥാന്റെ ബോളിംഗ് ആക്രമണത്തില്‍ നിര്‍ണായകമായിരുന്ന നസീം ഷായ്ക്ക് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 49-ാം ഓവറില്‍ തോളിനേറ്റ പരിക്ക് കാരണം ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. പാകിസ്ഥാന്റെ വിജയിക്കാത്ത ചേസില്‍ രണ്ട് കളിക്കാര്‍ക്കും ബാറ്റിംഗിന് ഇറങ്ങാനും കഴിഞ്ഞില്ല. മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തു.

എന്നിരുന്നാലും, റൗഫിനെയും നസീമിനെയും ബാറ്റിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍കരുതല്‍ നടപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേസര്‍മാരായ ഷാനവാസ് ദഹാനിയെയും സമാന്‍ ഖാനെയും ബാക്കപ്പുകളായി പിസിബി വിളിച്ചിട്ടുണ്ട്. എന്നിരുന്നാലും കീ പ്ലേയേഴ്സിന്‍റെ അസാന്നിധ്യം പാകിസ്ഥാനെ മൊത്തത്തില്‍ ബാധിക്കും എന്നതില്‍ സംശയമില്ല.